
മെഡിക്കൽ കോളേജിനും കാരിത്താസിനും മാതായ്ക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണം: വായ്മൂടിക്കെട്ടി ബിജെപിയുടെ സമരം; പ്രതിഷേധം ശക്തമാകുന്നു
സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കും, മാതായ്ക്കും കാരിത്താസിനുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധം. മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു മുന്നിലാണ് ഇപ്പോൾ ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിയുടെ നേതൃത്വത്തിൽ വായ്മൂടക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. എച്ച് വൺ എൻ വൺ രോഗിയെയുമായി നാലു മണിക്കൂറോളം കോട്ടയത്ത് ആംബുലൻസിൽ കറങ്ങി നടന്നിട്ടും ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ആശുപത്രികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ ബിജെപി പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാവിലെ ഒരു വിഭാഗം യുവമോർച്ചാ പ്രവർത്തകർ കാരിത്താസ് ആശുപത്രിയ്ക്കുള്ളിലേയ്ക്ക് തള്ളിക്കയറുകയും, ആശുപത്രി അടച്ച് തകർക്കുകയും ചെയ്തിരുന്നു.
കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതേ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് വൻ സംഘർഷാവസ്ഥയാണ് ഉടലെടുത്തിരിക്കുന്നത്.