
കൂത്താട്ടുകുളം : തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ ട്രോളും സൈബർ ആക്രമണവും, ഒടുവിൽ മറുപടിയുമായി വൈറൽ സ്ഥാനാർത്ഥി മായാ വി.
കൂത്താട്ടുകുളം നഗരസഭയിലെ 26-ാം വാർഡ് എടയാർ വെസ്റ്റിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു മായാ വി. വ്യത്യസ്‍തമായ പേര് കൊണ്ട് തെരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങളിൽ ഇടം നേടിയ മായാ വി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് മായയുടെ ഇടത് രാഷ്ട്രീയത്തിനെയും വ്യക്തിത്വത്തെയും അധിക്ഷേപിച്ച് കൊണ്ട് വ്യാജ അക്കൗണ്ടുകളിൽ നിന്നടക്കം സൈബറാക്രമണം ഉണ്ടായത്. അധിക്ഷേപം കടുത്തതോടെ വ്യത്യസ്‍തമായ ഒരു വീഡിയോയിലൂടെ മറുപടി നൽകിക്കൊണ്ടാണ് മായാ വി ഇതിനെതിരെ പ്രതികരിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ഇത് വൈറൽ ആവുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീഡിയോയുടെ ആദ്യ ഭാഗത്തിൽ കരഞ്ഞു കൊണ്ടാണ് മായ പ്രത്യക്ഷപ്പെടുന്നത്. സൈബർ വിരോധികളിൽ നിന്നും വരുന്ന ആരോപണങ്ങൾ ശെരിയാണെന്ന രീതിയിൽ തുടങ്ങുന്ന വിഡിയോയിൽ എന്നാൽ കാണികളെ കാത്തിരിക്കുന്നത് ഒരു ട്വിസ്റ്റാണ്. ‘നിനക്കൊന്ന് പൊട്ടിക്കരഞ്ഞു കൂടെയെന്ന’ ഹേറ്റേഴിസ്ന്റെ ചോദ്യത്തെ പരിഹസിച്ച് ‘നിങ്ങൾ എന്നെ ഇങ്ങനെയാകും അല്ലെ കാണാൻ ആഗ്രഹിക്കുന്നത്’ എന്ന ചോദ്യത്തോടെ കണ്ണീർ തുടക്കുന്ന മായയുടെ വിഡിയോ ഒറ്റയടിക്ക് ട്രോൾ വിഡിയോ ആയി മാറുന്ന കാഴ്ചയാണ് പിന്നെ.
കുറച്ച് വ്യാജ അക്കൗണ്ടുകളിൽ നിന്നുള്ള അധിക്ഷേപങ്ങളും കൊണ്ടൊന്നും തളരില്ലെന്നും തന്റെ രാഷ്ട്രീയവും പാർട്ടിയും തനിക്കൊപ്പം എന്നുമുണ്ടാകുമെന്നും മായാ വി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ അസഭ്യവർഷം നടത്തുന്നവരോട് താൻ കരയുകയോ ക്ഷമ ചോദിക്കുകയോ ചെയ്യില്ലെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നും അവർ കൂട്ടിച്ചേർത്തു.
പലരും ലോക്ക് ചെയ്ത അക്കൗണ്ടുകളിലൂടെയും ദൈവങ്ങളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളിലൂടെയുമാണ് തന്നെ അധിക്ഷേപിക്കുന്നത്. താൻ മറ്റുള്ളവരുടെ രാഷ്ട്രീയത്തെയും മതത്തെയും ബഹുമാനിക്കുന്നയാളാണെന്നും എന്നാൽ തന്നെ ‘അടിമ’ എന്ന് വിളിക്കുന്നവർക്ക് മുന്നിൽ തലകുനിക്കില്ലെന്നും മായ വി വിഡിയോയിൽ പറയുന്നു.
ഇത്തരം മോശം കമന്റുകൾ തന്റെ സോഷ്യൽ മീഡിയ റീച്ച് കൂടാനും വരുമാനത്തിനുമാണ് (Monetization) സഹായിക്കുന്നത് എന്ന് പറഞ്ഞ അവർ, തന്നെ സ്നേഹിക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്നവർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.



