
കോഴിക്കോട് : മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. മുന്നൂർ സ്വദേശി മുഹമ്മദ് ഇർഫാനെ മാവൂർ പൊലീസാണ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ കാർ ഉപേക്ഷിച്ച് ഇർഫാൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.
കൂളിമാട് മുന്നൂരിൽ ഫെബ്രുവരി ഒന്നിന് രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. അയൽവാസിയായ തൻസിഫുമായി ഇർഫാന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. സംഭവ ദിവസം രാവിലെ ഇർഫാൻ തൻസിഫിൻ്റെ വീട്ടിലെത്തി.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇരുവരും തർക്കത്തിലേർപ്പെടുകയും തൻസിഫിനെ ഇർഫാൻ മർദിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ തൻസിഫിനെ ഇർഫാൻ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. തൻസിഫിൻ്റെ സഹോദരങ്ങളായ തസ്നീമിനെയും തൻസിലിനെയുമായിരുന്നു ഇർഫാൻ ആക്രമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൻസിഫിനെ മർദിച്ചതറിഞ്ഞ തസ്നീമും തൻസിലും ബൈക്കിൽ ഇർഫാനെ തേടി ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. സഹോദരങ്ങൾ കയ്യിൽ വടിയും കരുതിയിരുന്നു. റോഡിൽ കാർ തടഞ്ഞ് നിർത്തുന്നതിനിടെ ഇവരെ ഇർഫാൻ കാറിടിപ്പിച്ച് തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തൻസിലിന്റെ തലയോട്ടിയും നട്ടെല്ലും പൊട്ടി. തസ്നീമിന്റെ ഇടുപ്പെല്ലിന് പൊട്ടലുണ്ട്. ഇർഫാനും തൻസിഫും തമ്മിലുള്ള സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.



