ഡ്രൈവർ നിയമനത്തിൽ തട്ടി ആംബുലൻസ് സർവീസ് നിലച്ചു: 4 മാസമായി ഓടുന്നില്ല: ദുരിതത്തിലായത് മാവേലിക്കരയിലെ പാവങ്ങൾ

Spread the love

മാവേലിക്കര: നഗരസഭയ്‌ക്കു കിട്ടയ ആംബുലന്‍സ്‌ ഓട്ടം നിലച്ചിട്ട്‌ നാലുമാസം. നഗരസഭ ഓഫീസ്‌ കെട്ടിടത്തിന്‌ മുന്‍പില്‍ നിത്യവിശ്രമത്തിലാണ്‌ ഈ വാഹനം.

കൊടിക്കുന്നില്‍ സുരേഷ്‌ എം.പിയുടെ 2019-20 വര്‍ഷത്തെ ഫണ്ടില്‍നിന്ന്‌ ലഭിച്ച ആബുലന്‍സ്‌ നിരവധി കടമ്പകള്‍ കടന്നാണ്‌ 2024ല്‍ നഗരസഭയ്‌ക്ക് സ്വന്തമായത്‌. ഒരു പി.എച്ച്‌.സി. പോലും സ്വന്തമായി അന്ന്‌ ഇല്ലാതിരുന്ന സമയത്താണ്‌ ആംബുലന്‍സിന്‌ ഫണ്ട്‌ അനുവദിച്ചത്‌

നിയമക്കുരുക്ക്‌ മാറ്റാന്‍ നഗരസഭ ഏറെ പണിപ്പെട്ടു. എം.പിയുടെ ഫണ്ടില്‍നിന്നു 25 ലക്ഷം രൂപയാണ്‌ ഈ ബേസിക്‌ സപ്പോര്‍ട്ട്‌ ആംബുലന്‍സിനായി ചെലവഴിച്ചത്‌. അന്ന്‌ എംപ്ലോയിമെന്റില്‍നിന്ന്‌ ലിസ്‌റ്റ് എടുത്ത്‌ ഇന്റര്‍വ്യൂ നടത്തി രണ്ട്‌ ഡ്രൈവര്‍മാരെ നിയോഗിച്ചിരുന്നു. എന്നാല്‍ ഇവര്‍ മറ്റ്‌ ജോലികള്‍ ലഭിച്ചതിനെ തുടര്‍ന്ന്‌ രണ്ടുപേരും ജോലി ഉപേക്ഷിച്ച്‌ പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ അടിസ്‌ഥാനത്തില്‍ വീണ്ടും അഭിമുഖം നടത്തി തയാറാക്കിയ മാര്‍ക്ക്‌ ലിസ്‌റ്റാണ്‌ കാണാതായത്‌. എട്ട്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ കെ.വി. ശ്രീകുമാര്‍ ചെയര്‍മാനായി ഇരിക്കുമ്ബോഴായിരുന്നു അഭിമുഖം നടന്നത്‌. എന്നാല്‍ ഇത്‌ സംബന്ധിച്ച രേഖകള്‍ സെക്ഷനില്‍ എത്തിയിട്ടില്ലയെന്നും ലിസ്‌റ്റ് ലഭിക്കാതെ നിയമനം നടത്താന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന അടിയന്തിര കൗണ്‍സിലില്‍ ഉണ്ടായ ചോദ്യത്തെ തുടര്‍ന്നാണ്‌ ഉദ്യോഗസ്‌ഥര്‍ ഈ വിവരം അറിയിച്ചത്‌. എന്നാല്‍ മുന്‍ ചെയര്‍മാന്‍ അപ്പോള്‍ തന്നെ ഈ ലിസ്‌റ്റ് സെക്ഷനിലേക്ക്‌ ഉദ്യോഗസ്‌ഥ വഴി കൊടുത്തു വിട്ടിരുന്നതായും കൗണ്‍സിലില്‍ പറഞ്ഞു.

ഇത്‌ ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്കും കാരണമായി.
കേവലം 12,687 കിലോമീറ്ററാണ്‌ ആംബുലന്‍സ്‌ സര്‍വ്വീസ്‌ നടത്തിയിരിക്കുന്നത്‌. നഗരസഭയിലെ താല്‍ക്കാലിക ഡ്രൈവര്‍മാരെ ഉപയോഗിച്ച്‌ നാല്‌ മാസം മുന്‍പ്‌ വരെ ആംബുലന്‍സിന്റെ പ്രവര്‍ത്തനം നടത്തിയിരുന്നെങ്കിലും പിന്നീട്‌ ഓടാതെയായി. നാലു മാസക്കാലമായി ഒട്ടം നിലച്ച്‌ നഗരസഭാ കെട്ടിടത്തിന്റെ മുന്‍ഭാഗത്തായി മഴയും വെയിലുമേറ്റ്‌ കിടക്കുകയാണ്‌ ആംബുലന്‍സ്‌.

ആംബുലന്‍സിന്‌ ജില്ലാ ആശുപത്രിയില്‍ പാര്‍ക്ക്‌ ചെയ്‌ത് സര്‍വ്വീസ്‌ നടത്തുന്നതിന്‌ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. വണ്ടാനം, കോട്ടയം മെഡിക്കല്‍ കോളജുകളിലേക്ക്‌ രോഗികളെ എത്തിക്കുന്നതിന്‌ കേവലം 1200 രൂപയാണ്‌ ഈടാക്കിയിരുന്നത്‌.

സ്വകാര്യ ആംബുലന്‍സുകള്‍ വണ്ടാനം-കോട്ടയം മെഡിക്കല്‍ കോളജുകളിലേക്ക്‌ പോകുന്നതിന്‌ 2000 മുതല്‍ മുകളിലേക്ക്‌ തുക ഈടാക്കുമ്ബോഴായിരുന്നു പാവപ്പെട്ട രോഗികള്‍ക്കായുള്ള നഗരഭയുടെ ഈ കരുതല്‍. പൊടുന്നനെയാണ്‌ നഗരസഭ ആംബുലന്‍സ്‌ സര്‍വീസ്‌ നിര്‍ത്തിയത്‌.
വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നും നിലവിലുള്ള രേഖകളുടെ അടിസ്‌ഥാനത്തില്‍ ലിസ്‌റ്റ് പുനര്‍ സജ്‌ജീകരിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും നഗരസഭ ചെയര്‍മാന്‍ നൈനാന്‍ സി.കുറ്റിശേരില്‍ പറഞ്ഞു