ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച്‌ കാമുകന്റെ ഒപ്പം പോയി; വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ യുവതിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ

ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച്‌ കാമുകന്റെ ഒപ്പം പോയി; വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ യുവതിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ

മാവേലിക്കര: വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി ശിക്ഷവിധിച്ചു.

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായിരുന്ന ഹരിപ്പാട് വെട്ടുവേനി കിഴക്കടംപള്ളില്‍ വീട്ടില്‍ എസ് സുനിതയെ(26) കാമുകൻ വെട്ടുവേനി താമരശേരില്‍ കിഴക്കതില്‍ വീട്ടില്‍ രാജേഷ് ആണ് കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്.

മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി രണ്ട് കെ എന്‍ അജിത്ത് കുമാറിന്റേതാണ് ഉത്തരവ്. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. പിഴ തുകയായ അഞ്ച് ലക്ഷം രൂപ സുനിതയുടെ മകള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013 ജൂണ്‍ 18ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെ കുറിച്ച്‌ പൊലീസ് പറഞ്ഞത്: ” സുനിതയും രാജേഷും തമ്മില്‍ പ്രണയത്തിലായിരുന്നു. ബന്ധം ഭര്‍ത്താവ് അറിഞ്ഞതിനെ തുടര്‍ന്ന് സുനിത ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ സ്വന്തം വീട്ടില്‍ താമസമായി. ദിവസവും രാത്രിയില്‍ തൊട്ടടുത്തുള്ള രാജേഷിന്റെ വീട്ടില്‍ സുനിത എത്തുമായിരുന്നു. ഇതിനിടെ സുനിത ഗര്‍ഭിണിയായി. രാജേഷിന്റെ നിര്‍ബന്ധപ്രകാരം കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഗര്‍ഭഛിദ്രം നടത്തി. ഇതിനുശേഷം തന്നെ വിവാഹം കഴിക്കണമെന്ന് സുനിത രാജേഷിനെ നിര്‍ബന്ധിക്കാന്‍ തുടങ്ങി. അവസാനം രാജേഷ് സുനിതയെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചു. കൃത്യം നടക്കുന്നതിന് തലേദിവസം സുനിതയോട് രജിസ്റ്റര്‍ മാരേജ് ചെയ്യാനായി പോകുവാന്‍ ഒരുങ്ങി നില്‍ക്കാനും ആവശ്യപ്പെട്ടു.”

“സുനിത ഒരുങ്ങി നിന്നെങ്കിലും രാജേഷ് ചങ്ങനാശേരിയില്‍ ആയതിനാല്‍ എത്താന്‍ സാധിക്കില്ല എന്ന് അറിയിക്കുകയും കൃത്യം നടന്ന ദിവസം ഉറപ്പായും പോകാമെന്ന് വാക്ക് കൊടുക്കുകയും ചെയ്തു. എന്നാല്‍ 18നും രാജേഷ് മറ്റെന്തോ അത്യാവശ്യം പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതേ തുടര്‍ന്ന് സുനിതയും രാജേഷും തമ്മില്‍ ഫോണില്‍ വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് രാജേഷ് സുനിതയെ ചവിട്ടി. ചവിട്ടുകൊണ്ട് വീണ സുനിതയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ചു. തുടര്‍ന്ന് ബോധരഹിതയായ സുനിതയെ ഷാള്‍ ഉപയോഗിച്ച്‌ വീടിന്റെ കഴിക്കോലില്‍ കെട്ടി തൂക്കി രാജേഷ് മരണം ഉറപ്പാക്കി. മൃതദേഹം തൊട്ടടുത്ത് തന്നെയുള്ള സുനിതയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ കൊണ്ടുപോയി കെട്ടി തൂക്കുവാനായിരുന്നു രാജേഷിന്റെ പദ്ധതി. എന്നാല്‍ മുന്നൂറു മീറ്റര്‍ എത്തിയപ്പോഴേക്കും കുഴഞ്ഞ രാജേഷ് സമീപത്തെ വെട്ടുവേനി ബഥേനിയേല്‍ വീട്ടില്‍ കുഞ്ഞുമോന്‍ എന്നയാളുടെ വീടിന്റെ സിറ്റ്‌ഔട്ടില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.”

ഹരിപ്പാട് സിഐ ആയിരുന്ന ഉദയഭാനുവിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം നടന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് സംഭവം അന്വേഷിച്ചത്. പോസ്റ്റുമോര്‍ട്ടത്തില്‍ സുനിതയുടെ ശരീരത്തില്‍ പരുക്കുകള്‍ കണ്ടെത്തി. സുനിതയും രാജേഷും തമ്മിലുള്ള അടുപ്പത്തെ കുറിച്ചുള്ള മൊഴികളും ലഭിച്ചതോടെ അന്വേഷണം രാജേഷിലേക്ക് എത്തുകയായിരുന്നു. ആദ്യദിനം തന്നെ കസ്റ്റഡിയിലായ രാജേഷ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് കുറ്റം സമ്മതിച്ചത്. 22 സാക്ഷികളെയും 29 രേഖകളും, 36 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് സോളമന്‍, അഭിഭാഷകനായ സരുണ്‍ കെ ഇടിക്കുള എന്നിവര്‍ ഹാജരായി.