
സ്വന്തം ലേഖിക
കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ.
ഭൂനിയമം ലംഘിച്ചത് സിപിഎമ്മാണെന്ന് മാത്യു കുഴല്‍നാടൻ പറഞ്ഞു. ഹോം സ്റ്റേ നടത്തിപ്പ് ലെെസൻസ് പ്രകാരമാണെന്നും ഭൂനിയമം ലംഘിച്ച് പണിതത് എ.കെ.ജി സെന്ററാണെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീണ വിജയനെതിരായ ആരോപണം പ്രതിരോധിക്കാനാണ് എം വി ഗോവിന്ദന്‍ ശ്രമിക്കുന്നതെന്നും മാത്യു കുഴല്‍നാടൻ വിമര്‍ശിച്ചു.
ഭൂനിയമം ലംഘിച്ചിട്ടില്ലെന്നും ലൈസന്‍സ് പ്രകാരമാണ് ഹോം സ്റ്റേ നടത്തിയതെന്നും മാത്യു കുഴല്‍നാടൻ കൂട്ടിച്ചേര്‍ത്തു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. അഭിഭാഷകവൃത്തിക്ക് പുറമെ മറ്റൊരു ബിസിനസും നടത്തിയിട്ടില്ലെന്നും കുഴല്‍നാടൻ വ്യക്തമാക്കി.
9 കോടിയുടെ വിദേശ നിക്ഷേപം ഇല്ല. കമ്പനിയില്‍ ഓഹരിയുണ്ട്. അതിന്റെ മൂല്യമാണിത്. എം വി ഗോവിന്ദൻ പുകമറ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മാത്യു കുഴല്‍നാടൻ ആരോപിച്ചു.
വീണ വിജയന് പ്രതിരോധം തീര്‍ക്കാനാണ് എം വി ഗോവിന്ദന്‍ ആരോപണങ്ങളെല്ലാം ഉന്നയിക്കുന്നത്. സിപിഎമ്മിന്റെ എല്ലാ ചരിത്രവും മറന്നാണ് മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാൻ ഇറങ്ങുന്നത്.
സി എന്‍ മോഹനാനും സി വി വര്‍ഗീസിനും വരവില്‍ കവിഞ്ഞ സ്വത്തില്ലെന്ന് പറയാനുള്ള ആര്‍ജ്ജവം എം വി ഗോവിന്ദൻ ഉണ്ടോ എന്ന് ചോദിച്ച മാത്യു കുഴല്‍നാടൻ, പാര്‍ട്ടി സെക്രട്ടറി ഇവരുടെ വരുമാനവും സ്വത്തും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇവര്‍ക്ക് ക്ലീൻ ചിറ്റ് നല്‍കിയാല്‍ ഉടുമുണ്ട് നഷ്ടപ്പെട്ട അവസ്ഥയിലാകും സിപിഎമ്മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.