സർക്കാർ അനാസ്ഥ; കടലാസ് പോലും വാങ്ങാൻ കാശില്ലാതെ പരമ ദയനീയാവസ്ഥയിൽ മട്ടന്നൂർ സ്പെഷ്യൽ തഹസിൽദാർ ഓഫീസ്; ദിവസക്കൂലിക്കാർക്ക് ശമ്പളം നൽകിയിട്ടും മാസങ്ങളായി; വിമാനത്താവള എംഡിയുടെ വേതനം സർക്കാർ ലക്ഷങ്ങൾ കൂട്ടിയപ്പോഴാണ് ഈ അവഗണന

Spread the love

കണ്ണൂര്‍: കണ്ണൂർ വിമാനത്താവള റൺവേ വികസനത്തിന് ഭൂമി വിട്ടുകൊടുത്തവർക്ക് നഷ്ടപരിഹാരം വൈകുന്നതിനിടെ, ഏറ്റെടുക്കൽ നടപടികൾക്കായുളള മട്ടന്നൂരിലെ സ്പെഷ്യൽ തഹസിൽദാർ ഓഫീസിന്‍റെ സ്ഥിതിയും പരമ ദയനീയം. കടലാസ് വാങ്ങാൻ പോലും പണമില്ലാത്ത ഓഫീസിൽ ദിവസക്കൂലിക്കാർക്ക് ശമ്പളം നൽകിയിട്ടും മാസങ്ങളായി. വിമാനത്താവള എംഡിയുടെ വേതനം സ‍ർക്കാർ ലക്ഷങ്ങൾ കൂട്ടിയപ്പോഴാണ് ഈ അവഗണന.

video
play-sharp-fill

ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനമിറങ്ങി എട്ടു വര്‍ഷം പിന്നിട്ടിട്ടും കീഴല്ലൂരിൽ ഭൂമി ബാധ്യതയായി കുരുക്കിലായ 210 കുടുംബങ്ങൾക്ക് ഇനിയും നഷ്ടപരിഹാരം നൽകിയിട്ടില്ല. ഇവര്‍ക്ക് നഷ്ടപരിഹാരമായി നൽകാൻ ഏറ്റവും കുറഞ്ഞത് 900 കോടിയെങ്കിലും വേണം. നഷ്ടപരിഹാര തുക നൽകുമെന്ന് ആവര്‍ത്തിക്കുന്ന സര്‍കാര്‍ ഭൂമി ഏറ്റെടുക്കലിനായി നിയോഗിച്ച സര്‍ക്കാര്‍ ഓഫീസിനെ പോലും തിരിഞ്ഞു നോക്കത്ത സ്ഥിതിയാണ്. മട്ടന്നൂരിലെ സ്പെഷ്യല്‍ തഹസിൽദാര്‍ ഓഫീസാണ് പണം അനുവദിക്കാത്തതിനാൽ കടുത്ത പ്രതിസന്ധി നേരിടുന്നത്.

പ്രതിസന്ധി ചൂണ്ടികാണിച്ച് കഴിഞ്ഞ മാസം 27ന് തഹസിൽദാര്‍ കിൻഫ്ര എംഡിക്ക് കത്തയച്ചിരുന്നു. എന്നാൽ, യാതൊരു തുടര്‍നടപടിയും ഉണ്ടായില്ല. 2023 മെയ് അഞ്ച് മുതൽ ഓഫീസിൽ സ്വീപ്പർ തസ്തികയിൽ ജോലി ചെയ്യുന്നയാൾക്ക് ശമ്പള കുടിശ്ശികയായി 1.80 ലക്ഷം രൂപയാണ് നൽകാനുള്ളത്. ഓഫീസിലെ വാഹന വാടക കുടിശ്ശിക 7.65 ലക്ഷം രൂപയും ബാധ്യതയായി നിലനില്‍ക്കുന്നുണ്ട്. ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ വാടകയിനത്തിൽ 87000 രൂപയും നൽകാനുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ഇബിക്ക് 26000 രൂപയും കാട് വെട്ടിത്തെളിക്കാൻ ചെലവാക്കിയ പതിനായിരം രൂപയും പോലും ഇതുവരെ നൽകിയിട്ടില്ല. കോടതികളിൽ രേഖകൾ സമർപ്പിക്കാൻ ഫോട്ടോകോപ്പി പേപ്പർ പോലുമില്ലെന്നും അടിയന്തരമായി അനുവദിക്കണമെന്നും അപേക്ഷ നൽകിയെങ്കിലും അധികൃതര്‍ കണ്ടമട്ടില്ല. അത്രയധികം ദയനീയാവസ്ഥയിലാണ് ഓഫീസിന്‍റെ പ്രവര്‍ത്തനം. 2023 ജൂണിൽ ബില്ലടയ്ക്കാത്തതിനാൽ കെഎസ്ഇബി ഫ്യൂസ് ഊരിയതോടെ ഇരുട്ടിലിരുന്ന് ജീവനക്കാർ പണിയെടുക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.

ഭൂമി വിട്ടുകൊടുത്ത സാധാരണക്കാരോടും ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെട്ട ഓഫീസിനോടും സര്‍ക്കാരിന് അവഗണനയെങ്കിലും കണ്ണൂർ വിമാനത്താവള കമ്പനിയോട് അങ്ങനയല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കിയാലിന്‍റെ പുതിയ എംഡിക്ക് 2023 നവംബറിൽ 38 ലക്ഷം വാർഷിക ശമ്പളം നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, തുക പോരെന്ന് പറഞ്ഞ് എംഡി സര്‍ക്കാരിന് കത്തയച്ചു. തുടര്‍ന്ന് വാര്‍ഷിക ശമ്പളം 50 ലക്ഷമാക്കി ഏഴു മാസത്തിനുള്ളിൽ ഗതാഗത വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. നഷ്ടപരിഹാര തുക നൽകുന്നതിലും ഓഫീസിന്‍റെ പ്രവര്‍ത്തനത്തിനുള്ള തുക അനുവദിക്കുന്നതിലും സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിൽ ദുരിതത്തിലാവുന്നത് ഉദ്യോഗസ്ഥരും ഭൂമി നഷ്ടമാകുന്നവരുമാണ്.