കാമുകിയുടെ കുഴിമാടം തേടി പ്രാർത്ഥിക്കാനെത്തിയ കാമുകൻ ഒടുവിൽ എത്തിപ്പെട്ടത് മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ..
സ്വന്തംലേഖകൻ
കാമുകി വാഹനാപകടത്തില്‍ മരിചെന്ന വിവരത്തെ തുടർന്ന് കുഴിമാടം അന്വേഷിച്ച് ഇറങ്ങിയ കാമുകനും സുഹൃത്തും ഒടുവിൽ എത്തിച്ചേർന്നത് മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ. കാമുകി മരിച്ചെന്ന വിവരം അറിഞ്ഞു കാമുകനും സുഹൃത്തും പള്ളികളിലും മറ്റും കയറിയിറങ്ങിയെങ്കിലും കുഴിമാടം കണ്ടെത്താനായില്ല. അവസാനം പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് കാമുകന് വഞ്ചിക്കപ്പെട്ടതായി അറിയുന്നത്. മൂന്ന് മാസം മുമ്പാണ് മഞ്ചേശ്വരം സ്വദേശിയായ 21 കാരനും 19 കാരിയായ യുവതിയും തമ്മില്‍ ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ടു പ്രണയത്തിലാകുകയായിരുന്നു. തുടര്‍ച്ചയായി മൊബൈല്‍ ഫോണിലൂടെ സംസാരിക്കുന്ന കാമുകന് കഴിഞ്ഞ ദിവസം യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയില്ല.
തുടര്‍ന്നു യുവതിയുടെ സുഹൃത്തിന്റെ ഫോണില്‍ വിളിച്ചതോടെ അവള് വാഹനാപകടത്തില്‍ മരിച്ചുവെന്നും സംസ്കാരം നടത്തിയെന്നുമാണ് സുഹൃത്ത് പറഞ്ഞത്. ഇത് വിശ്വസിച്ച കാമുകന് സുഹൃത്തിനെയും കൂട്ടി ബൈക്കില്‍ മട്ടന്നൂരിലെത്തുകയായിരുന്നു. കാമുകിയുടെ കുഴിമാടം കാണണമെന്നും പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞാണ് കാമുകനെത്തിയത്. മട്ടന്നൂര്‍, ചാലോട്, ചാവശേരി തുടങ്ങിയ അഞ്ച് പളളികളില്‍ ഇവര്‍ കയറിയിറങ്ങിയെങ്കിലും കുഴിമാടം കണ്ടെത്താനായില്ല.
രാത്രിയിലും ഇവര്‍ തെരഞ്ഞു നടക്കുന്നത് കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം നല്‍കുകയായിരുന്നു. പോലീസെത്തി കാര്യം തിരക്കിയപ്പോഴാണ് സംഭവം മനസിലാകുന്നത്. യുവാക്കളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ നമ്പറിൽ പോലീസ് വിളിച്ച് അന്വേഷിച്ചപ്പോഴാണ് യുവാക്കള്‍ വഞ്ചിക്കപ്പെട്ടതായി അറിയുന്നത്. കാമുകിക്ക് അപകടം സംഭവിച്ചിട്ടില്ലെന്നും യുവാവിനെ ഒഴിവാക്കാന്‍ വേണ്ടി പറഞ്ഞതാണെന്നുമായിരുന്നു യുവതി പോലീസിനോട് പറഞ്ഞത്. ഞാനും മരിക്കുകയാണെന്നും അവള്‍ക്കൊപ്പം പോകുകയാണെന്നും പറഞ്ഞ് യുവാവ് കാമുകിയുടെ സുഹൃത്തിന്റെ വാട്സ് അപ്പില്‍ മെസേജ് അയക്കുകയും ചെയ്തിരുന്നു. കാമുകിയും സുഹൃത്തും ചേര്‍ന്നു വട്ടം കറക്കിയ യുവാക്കള്‍ ചതി മനസിലായതോടെ ഒടുവിൽ മട്ടന്നൂരില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു.