
മുണ്ടക്കയം ഈസ്റ്റ്: റോഡ് ഇനി തകരാൻ ഒരുതരി പോലും ബാക്കിയില്ല. ഒപ്പം ഏക ബസ് സർവീസും നിലച്ചു.
മതമ്പ നിവാസികള്‍ വലയാൻ പിന്നെന്ത് വേണം. വന്യമൃഗശല്യത്താല്‍ പൊറുതിമുട്ടിയ പ്രദേശത്ത് ദുരിതവും ഇരട്ടിക്കുമ്പോള്‍ അധികൃതർ കണ്ടുരസിക്കുകയാണ്.
പത്തുകിലോമീറ്ററിലധികം റോഡ് തകർന്ന് തരിപ്പണമായിട്ട് 3 വർഷങ്ങള്‍ക്ക് മുകളിലായി. ഇതിനിടെ മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി മുണ്ടക്കയം മുതല്‍ വള്ളിയാങ്കാവ് വരെയുള്ള റോഡ് ആധുനിക രീതിയില്‍ നവീകരിച്ചിരുന്നു. രണ്ട് സ്വകാര്യ ബസുകള്‍ക്കാണ് മതമ്പ റൂട്ടില്‍ പെർമിറ്റുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്ത് നിന്ന് ആരംഭിച്ച് മതമ്പ വരെ ഒരു ബസും, മുണ്ടക്കയം, പാലൂർക്കാവ് മതമ്പ എന്നിവിടങ്ങളലേക്ക് മറ്റൊരു ബസും. കോട്ടയം – മതമ്പ ബസ് സർവീസ് നിറുത്തിയിട്ട് കാലങ്ങളായി. ഷട്ടില്‍ ബസാണ് ഒരാഴ്ച മുൻപ് സർവീസ് അവസാനിപ്പിച്ചത്.
കളക്‌ഷൻ തുക അറ്റകുറ്റപ്പണിയ്ക്കായി വിനിയോഗിക്കേണ്ടതിനാല്‍ വൻനഷ്ടമാണെന്നാണ് ഉടമകള്‍ പറയുന്നത്. മതമ്പ, ചെന്നാപ്പാറ ടോപ്പ്, ചെന്നാപ്പാറ താഴെ, ആനക്കുളം, കടമാങ്കുളം , മാട്ടുപ്പെട്ടി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്.
മേഖലയിലെ തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും കുട്ടികളില്‍ ഭൂരിഭാഗവും പഠിക്കുന്നത് മുണ്ടക്കയം പ്രദേശത്തെ സ്‌കൂളുകളിലാണ്. ബസ് സർവീസ് നിറുത്തിയതോടെ കുട്ടികളില്‍ പലർക്കും സ്കൂളില്‍ പോകാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇപ്പോള്‍ പത്താംക്ലാസ് പരീക്ഷ നടക്കുന്ന സമയമാണ്. ചിലർ ഓട്ടോക്കാർ വരാൻ തയ്യാറാകുമെങ്കിലും മുണ്ടക്കയം വരെ 750 രൂപയാണ് ഈടാക്കുന്നത്. ഷട്ടില്‍ സർവീസ് നടത്തുന്ന ഓട്ടോയിലും ഒരാള്‍ 100 – 150 രൂപ നല്‍കണം. ഇതിനുള്ള സാമ്ബത്തികശേഷി ഇവർക്കില്ല.
ശബരിമല വനാതിർത്തി പങ്കിടുന്ന മേഖലയാണ് ടി ആർ ആൻഡ് ടി എസ്റ്റേറ്റിന്റെ ഭാഗമായ ചെന്നാപ്പാറ മതമ്പ പ്രദേശം. ആന, കടുവ, പുലി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണ്. എല്ലാവിധത്തിലും ദുരിതത്തിലായ തൊഴിലാളി കുടുംബങ്ങളെ ഒറ്റപ്പെടുത്തും വിധമാണ് ആകെ ഉണ്ടായിരുന്ന ബസ് സർവീസും നിലച്ചിരിക്കുന്നത്.