
ഡൽഹി: വീടിനുള്ളില്‍ മാതാപിതാക്കളും മകളും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 20കാരനായ മകനെ അറസ്റ്റ് ചെയ്ത് പോലീസ്. താന്‍ നടക്കാന്‍ പോയപ്പോള്‍ അച്ഛനും അമ്മയും സഹോദരിയും കൊല്ലപ്പെട്ടെന്ന് പറഞ്ഞ് കരഞ്ഞ മകന്‍ തന്നെയാണ് കൊലപാതകിയെന്ന് പോലിസ് കണ്ടെത്തുകയായിരുന്നു.
കൊല്ലപ്പെട്ട ദമ്പതികളുടെ മകനും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ ബി എ വിദ്യാര്‍ത്ഥിയുമായ അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉറങ്ങിക്കിടന്ന അച്ഛനേയും അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയ ശേഷം അര്‍ജുന്‍ നടക്കാന്‍ പോവുക യായിരുന്നു.
സൗത്ത് ദില്ലിയിലെ നെബ് സരൈ മേഖലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. രാജേഷ് കുമാര്‍ (51), ഭാര്യ കോമള്‍ (46), മകള്‍ കവിത (23) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് മൂവരെയും രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മകന്‍ അര്‍ജുനാണ് അച്ഛനും അമ്മയും സഹോദരിയും കൊല്ലപ്പെട്ട വിവരം പുറത്തറിയിക്കുന്നത്. താന്‍ പുലര്‍ച്ചെ പ്രഭാത സവാരിക്ക് പോയ ശേഷം തിരിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടതെന്നാണ് അര്‍ജുന്‍ പൊലീസിനോട് പറഞ്ഞത്.
പ്രതിയെ പിടികൂടാന്‍ പോലിസ് ഉടന്‍അന്വേഷണം തുടങ്ങി. പോലിസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കിയെങ്കിലും ആരും പുലര്‍ച്ചെ വീട്ടില്‍ എത്തിയതായി കണ്ടെത്താനായില്ല.
ഫോറന്‍സിക് വിദഗ്ധര്‍, ക്രൈം ടീം, സ്നിഫര്‍ ഡോഗ് എന്നിവരെ സംഭവ സ്ഥലത്തേക്ക് എത്തിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടില്‍ ആരെങ്കിലും അതിക്രമിച്ചു കടന്നതിന്റെയോ മോഷണം നടന്നതിന്റെയോ തെളിവ് ലഭിച്ചില്ല. ഇതോടെയാണ് പോലിസ് അര്‍ജുനെ സംശയിച്ചത്.