video
play-sharp-fill

മസൂദ് അസർ ജയിൽ മോചിതനായി ; വൻ അക്രമണത്തിനൊരുങ്ങി പാകിസ്ഥാൻ : ഇന്ത്യയിൽ അതീവ ജാഗ്രതാ നിർദേശം

മസൂദ് അസർ ജയിൽ മോചിതനായി ; വൻ അക്രമണത്തിനൊരുങ്ങി പാകിസ്ഥാൻ : ഇന്ത്യയിൽ അതീവ ജാഗ്രതാ നിർദേശം

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും അന്താരാഷ്ട്ര ഭീകരനുമായ മസൂദ് അസറിനെ രഹസ്യമായി ജയിൽ മോചിതനാക്കിയതിന് പിന്നാലെ രാജസ്ഥാനിലെ ഇന്ത്യാ പാക് അതിർത്തിയിലേക്ക് വമ്പൻ ആക്രമണം ലക്ഷ്യമിട്ട് കൂടുതൽ പാക് സൈനികർ എത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയിൽ ഭീകരാക്രമണം നടത്താനായാണ് മസൂദ് അസറിനെ ജയിൽ മോചിതനാക്കിയതെന്നാണ് വിവരം. പാക് സൈനികരിൽ നിന്ന് ആക്രമണമുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇതിന് പിന്നാലെ രാജ്യത്ത് അതീവജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കാശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തിൽ പ്രതികാരമെന്നോണം രാജസ്ഥാനിലെ സിയാൽകോട്ട് – ജമ്മു എന്നിവിടങ്ങളിൽ
ആക്രമണം നടത്താനാണ് പാകിസ്ഥാന്റെ നീക്കമെന്നാണ് രഹസ്യവിവരം. ഇതിന്റെ ഭാഗമായി പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിക്കാനുള്ള നടപടി പാകിസ്ഥാൻ ആരംഭിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും അപ്രതീക്ഷിത നീക്കമുണ്ടായാൽ അത്ഭുതപ്പെടാനില്ലെന്നും കൃത്യമായ പ്ലാനിംഗോടെ അതിനെ നേരിടാൻ ഒരുങ്ങിയിരിക്കണമെന്നും സൈനിക വിഭാഗങ്ങൾക്കും അതിർത്തി സുരക്ഷാ സേനയ്ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രകോപനപരമായ നീക്കമുണ്ടായാൽ ശക്തമായ രീതിയിൽ തിരിച്ചടിക്കാനും സേനാ വിഭാഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാശ്മീരിന്റെ പ്രത്യേത പദവി റദ്ദാക്കിയ ഇന്ത്യൻ തീരുമാനത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും പ്രകോപനപരമായ നീക്കങ്ങളുണ്ടായാൽ അന്താരാഷ്ട്ര സമൂഹമാണ് ഉത്തരവാദിയെന്നും കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു. തങ്ങൾ ഏതറ്റം വരെയും പോകുമെന്നും ഇന്ത്യയുമായി ഉടൻ തന്നെ ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്നും പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ പറഞ്ഞതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ പ്രകോപനം. കാശ്മീരിലെ സഹോദരങ്ങൾക്ക് വേണ്ടി അവസാന വെടിയുണ്ടയും, അവസാന സൈനികനും, അവസാന ശ്വാസവും ശേഷിക്കുന്നത് വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനിടയിലാണ് പാക് ഭീകരൻ മസൂദ് അസറിനെ പാകിസ്ഥാൻ രഹസ്യമായി ജയിൽ മോചിതനാക്കിയെന്ന വാർത്ത രഹസ്യാന്വേഷണ ഏജൻസിക്ക് ലഭിക്കുന്നത്. മറ്റ് തീവ്രവാദ സംഘങ്ങളുമായി ചേർന്ന് ഇന്ത്യയിൽ ഭീകരാക്രമണം നടത്തുന്നത് ഏകോപിപ്പിക്കാനാണ് അസറിനെ മോചിപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ ഫെബ്രുവരി 14ന് പുൽവാമയിൽ സൈനികർക്ക് നേരെയുണ്ടായ കാർ ബോംബ് ആക്രമണത്തിൽ ആരോപണ വിധേയനായതിന് പിന്നാലെ അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്നാണ് പാകിസ്ഥാൻ അസറിനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ അസറിനെ ആരോഗ്യ പരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സൈനിക ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.