തൊടുപുഴയിലെ ഭർതൃ കുടുംബത്തിന് പ്രിയപ്പെട്ടവൾ ; രണ്ട് ഭർത്താക്കന്മാരുമായും കോട്ടയത്തെ പ്രതിശ്രുത വരനുമായി ഒരേസമയം ഉഗ്രൻ സൗഹൃദം; സംസ്കൃത അധ്യാപിക ആരെയും പറ്റിച്ചില്ല, എന്നാൽ കൊല്ലത്തുകാരൻ ചതിച്ചു; പാലക്കാട്ടെ പ്രവാസി ജയിലിലാക്കാൻ ശ്രമിച്ചു; ലൗ മാരേജ് പൊളിഞ്ഞെങ്കിലും അറേഞ്ച്ഡ് മാരേജിൽ അഗ്രഗണ്യ ; സ്നേഹം കിട്ടാനായി രേഷ്മ നടത്തിയ വിവാഹ തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷണം

Spread the love

ആര്യനാട്: സ്‌നേഹം കിട്ടാനായി രേഷ്മ നടത്തി വിവാഹ തട്ടിപ്പില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കാന്‍ പോലീസ്. വിവാഹത്തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കും. അതിന് ശേഷം വിശദമായി ചോദ്യം ചെയ്യും.

രേഷ്മയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത് വൈകിപ്പിക്കുന്നത്. സുഖമില്ലാത്തതു കൊണ്ടാണ് കസ്റ്റഡിയില്‍ കിട്ടാന്‍ ഇന്നലെ അപേക്ഷ നല്‍കാതിരുന്നതെന്നും ഉടന്‍ നെടുമങ്ങാട് കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പൊലീസ് പറഞ്ഞു. ഇതുവരെ 10 പേരാണ് വിവാഹ തട്ടിപ്പിനിരയായതെന്നും പൊലീസ് അറിയിച്ചു.

പഠനകാലത്തെ ലൗ മാര്യേജില്‍ നിന്നു തുടങ്ങിയ വിവാഹ ജീവിതത്തില്‍ പിന്നീടുണ്ടായതെല്ലാം സ്വയം നിര്‍മ്മിച്ച അറേഞ്ച്ഡ് മാര്യേജ് തട്ടിപ്പുകളായിരുന്നു. വിവാഹത്തിന്റെ അടുത്ത ദിവസം തൊടുപുഴയില്‍ പോകണമെന്ന് വരനായ പഞ്ചായത്തംഗത്തിനോടും രേഷ്മ പറഞ്ഞിരുന്നു. മുന്‍പ് നടന്ന വിവാഹങ്ങള്‍ക്ക് ശേഷവും സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനുണ്ടെന്നു പറഞ്ഞാണ് രേഷ്മ മുങ്ങിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രേഷ്മയുടെ പെരുമാറ്റത്തില്‍ അസ്വാഭാവിക തോന്നിയതിനെത്തുടര്‍ന്ന് വിവാഹത്തിന് തൊട്ടുമുന്‍പ് ബാഗ് പരിശോധിച്ചപ്പോഴാണ് മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ രേഖകള്‍ ലഭിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. പിഎച്ച്ഡിയ്ക്ക് കാലടി സര്‍വ്വകലാശാലയില്‍ പഠിക്കവേ ഇടതുപക്ഷ സംഘടനയുടെ നേതാവായിരുന്നു രേഷ്മ. എന്നാല്‍ സിപിഎം അനുകൂല ഗവേഷണ വിദ്യാര്‍ത്ഥി സംഘടനയുടെ ഭാഗമായിരുന്നപ്പോള്‍ രേഷ്മ ആരേയും പറ്റിച്ചില്ല. പക്ഷേ ഈ സംഘടനയുമായുള്ള ബന്ധം വിട്ട ശേഷം വീണ്ടും വിവാഹ തട്ടിപ്പുമായി സജീവമാകുകയും ചെയ്തു.

സുഹൃത്തിനെ സഹായിക്കാനും രേഷ്മ വിവാഹത്തിന് നിന്നു കൊടുത്തു. രേഷ്മ മുന്‍പ് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സമയത്തായിരുന്നു ഇത്. ഒന്നിച്ചു താമസിച്ചിരുന്ന സുഹൃത്തുക്കളില്‍ ഒരാളെ വീട്ടുകാര്‍ കല്യാണത്തിനു നിര്‍ബന്ധിച്ചു. രേഷ്മയോട് വിവരം പറഞ്ഞ യുവാവ് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. യുവാവ് രേഷ്മയെ വിവാഹം കഴിക്കുകയും ചെയ്തു.

3 ദിവസം കഴിഞ്ഞപ്പോള്‍ രേഷ്മ ഇവിടെനിന്ന് മുങ്ങിയെന്നും പൊലീസ് പറഞ്ഞു. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് ന്യായത്തില്‍ പി.എച്ച്.ഡി ചെയ്യുകയാണെന്നാണ് രേഷ്മ പോലീസിന് നല്‍കിയ മൊഴി. 2017-19 കാലഘട്ടത്തില്‍ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് രേഷ്മ ബിരുദാനന്തര ബിരുദവും നേടിയിരുന്നു. രേഷ്മയുടെ ആദ്യ വിവാഹം 2014ലായിരുന്നു. പ്രണയ വിവാഹമായിരുന്നു അത്.

പിന്നീട് ഇയാളുമായി വേര്‍പിരിഞ്ഞു. ശേഷം രേഷ്മ വീണ്ടും പഠനം തുടര്‍ന്നു. പിന്നീട് 2022ലാണ് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവാഹം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇദ്ദേഹം വിദേശത്തേക്ക് പോയതോടെ ഇതേ വര്‍ഷം തന്നെ രേഷ്മ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു. കാലടി സര്‍വകലാശാലയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ താത്കാലികമായി ജോലി ചെയ്തു വരികയായിരുന്ന രേഷ്മ ട്രെയിനില്‍ വെച്ചാണ് വൈക്കം സ്വദേശിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് 2023ല്‍ പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയെ വിവാഹം ചെയ്തു.

വിവാഹത്തിന് മുന്നേ തന്നെ ഒരുമിച്ചു താമസിക്കുകയായിരുന്ന ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചു. എന്നാല്‍, വിവാഹം കഴിഞ്ഞ് ഏഴാം മാസം യുവതി പ്രസവിച്ചതോടെ കൊല്ലം സ്വദേശിയുടെ കുടുംബത്തിന് സംശയമുണ്ടായി. ഇതോടെയാണ് കുടുംബം പിതൃത്വത്തില്‍ സംശയമാരോപിച്ച് പരാതിയുമായി രംഗത്തെത്തിയത്. ഈ സമയത്ത് തന്നെയാണ് പാലക്കാട് സ്വദേശിയും വിദേശത്തു നിന്ന് തിരിച്ചെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് ഇയാളും പോലീസില്‍ പരാതി നല്‍കിയതോടെയാണ് രേഷ്മ പിടിയിലാകുന്നത്. ജയിലിലാക്കാന്‍ വേണ്ടിയായിരുന്നു ഇത്. തുടര്‍ന്ന് കോടതി ഇടപെട്ട് മഹിളാമന്ദിരത്തിലാക്കിയ രേഷ്മ, അവിടെ നിന്ന് തിരിച്ചിറങ്ങിയ ശേഷം അമ്മയ്ക്കും കൊല്ലം സ്വദേശിയായ ഭര്‍ത്താവിനുമൊപ്പം ബിഹാറിലേക്ക് പോയി.

അവിടെ അധ്യാപികയായി ജോലി ചെയ്യുന്നതിനിടയിലാണ് ഭര്‍ത്താവ് പിണങ്ങി പോകുന്നതും, തിരിച്ചെത്തി രേഷ്മ അടുത്ത വിവാഹ പരമ്പരയ്ക്കു തുടക്കമിടുന്നതും. കൊല്ലത്തുകാരനോടും തന്റെ ആദ്യ ഭര്‍ത്താവിനോടുമുള്ള പകയാണോ രേഷ്മയെ വിവാഹ തട്ടിപ്പുകാരിയാക്കിയതെന്ന സംശയവും സജീവമാണ്. പിടിയിലാകുമ്പോള്‍ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവര്‍ക്കും വിവാഹവാഗ്ദാനം നല്‍കിയിരുന്നു. വിവാഹപരസ്യം നല്‍കുന്ന ഗ്രൂപ്പില്‍ നിന്നാണ് പഞ്ചായത്ത് അംഗത്തിന് രേഷ്മയുടെ നമ്പര്‍ ലഭിച്ചത്. ബിഹാറില്‍ അധ്യാപികയാണെന്നാണ് പരിചയപ്പെടുത്തിയത്.

വിവാഹത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ രേഷ്മ പണമോ സ്വര്‍ണമോ ലക്ഷ്യമിട്ടല്ല വിവാഹങ്ങള്‍ ചെയ്തതെന്ന് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. വിവാഹം ചെയ്തവരില്‍ നിന്ന് ആസൂത്രിതമായി പണം തട്ടാനുള്ള ശ്രമങ്ങള്‍ ഒന്നും തന്നെ രേഷ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.

ബിഹാറില്‍ അധ്യാപികയായി ജോലി ചെയ്തിരുന്ന രേഷ്മ 2024ലാണ് കേരളത്തില്‍ തിരിച്ചെത്തിയത്. ഇതിന് ശേഷമാണ് വീണ്ടും രണ്ടു പേരെ വിവാഹം ചെയ്യുന്നതും മൂന്നുപേരെ വിവാഹം കഴിക്കാന്‍ നിശ്ചയിക്കുന്നതും. 2025 ഫെബ്രുവരി 19ന് യുഎസില്‍ നഴ്‌സായ തൊടുപുഴ സ്വദേശിയെയും മാര്‍ച്ച് ഒന്നിന് വാളകം സ്വദേശിയെയും രേഷ്മ വിവാഹം കഴിച്ചു. കോട്ടയം സ്വദേശിയായും ആര്യനാട്ടുള്ള പഞ്ചായത്തംഗവുമായും തിരുമല സ്വദേശിയായ യുവാവുമായും വിവാഹം തീരുമാനിച്ചു.

ഇവരെയെല്ലാം മാട്രിമോണിയല്‍ വൈബ്സൈറ്റ് വഴിയാണ് രേഷ്മ പരിചയപ്പെട്ടത്. വിവാഹം കഴിച്ച രണ്ടു പേരുമായും വിവാഹം നിശ്ചയിച്ച കോട്ടയം സ്വദേശിയുമായും ഒരേ സമയം നല്ല സൗഹൃദമാണ് രേഷ്മയ്ക്ക് ഉണ്ടായിരുന്നത്. രേഷ്മയുടെ അമ്മയും കുഞ്ഞും താമസിക്കുന്നത് വാളകം സ്വദേശിക്കൊപ്പമാണ്. രേഷ്മ കൂടുതലും തൊടുപുഴയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. തൊടുപുഴ സ്വദേശി വിവാഹത്തിന് ഏതാനും നാളുകള്‍ക്ക് ശേഷം തിരിച്ച് വിദേശത്തേക്കു പോയിരുന്നു. ഇയാളുടെ കുടുംബവുമായും രേഷ്മ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ഇരു വീടുകളിലേക്കും രേഷമയെ കൊണ്ടുപോയിരുന്നത് കോട്ടയം സ്വദേശിയാണ്.

ആര്യനാട്ടെ വിവാഹത്തിന്റെ തലേദിവസം ഇവര്‍ വിവഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അമ്പലം അടച്ചതിനെ തുടര്‍ന്ന് അത് നടന്നില്ല. ആര്യനാട്ടെ കല്യാണത്തിന് രേഷ്മയെ കൊണ്ടാക്കിയതും കോട്ടയം സ്വദേശി തന്നെയാണ്. പണത്തിനുവേണ്ടിയല്ല സ്നേഹത്തിനുവേണ്ടിയാണ് വിവാഹങ്ങള്‍ ചെയ്തതെന്നാണ് രേഷ്മയുടെ മൊഴി. തന്നെ ജയിലില്‍ അടയ്ക്കണമെന്നും ഇല്ലെങ്കില്‍ ഇനിയും ഇത്തരത്തില്‍ തട്ടിപ്പു തുടരുമെന്നും രേഷ്മ തന്നെ പോലീസിനോടു പറഞ്ഞിരുന്നു.

രേഷ്മ പഠനകാലത്ത് സജീവ എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്നു. രേഷ്മയ്ക്ക് ഒരു കുഞ്ഞുള്ളതായാണ് വിവരം. കാലടി സര്‍വകലാശാലയിലെ പിഎച്ച്ഡി പഠന കാലത്താണ് രേഷ്മ വിവാഹിതയാകുന്നതെന്ന് വേണം കരുതാന്‍. ഗവേഷക വിദ്യാര്‍ത്ഥികളുടെ സംഘടനായ എകെആര്‍എസ്എ യുടെ പ്രസിഡന്റായിരുന്നു രേഷ്മ. സിപിഎം നിയന്ത്രണത്തിലുള്ളതാണ് ഈ സംഘടനയും. അതായത് ആര്യനാട്ടെ സഖാവിനെ വഞ്ചിക്കാന്‍ ശ്രമിച്ചത് കാലടി സര്‍വ്വകലാശാലയിലെ പഴയ സഖാത്തിയെന്ന് സാരം.

കാലടി സര്‍വ്വകലാശാലയിലെ സംസ്‌കൃത ന്യായം വിഭാഗം ഗവേഷകയാണ് ഈ കല്യാണ രേഷ്മ. 2018ലാണ് പഠനത്തിന് എത്തിയത്. കാലടിയില്‍ തന്നെ എംഎ പഠിച്ചത്. ഇപ്പോള്‍ ഡി രജിസ്ട്രേഷന്‍ ചെയ്തിരിക്കുകയാണ് അവര്‍. 2019ലാണ് ആള്‍ കേരളാ റിസര്‍ച്ച് സ്‌കോളേഴ്സ് അസോസിയേഷന്റെ കാലടി സംസ്‌കൃത സര്‍വ്വകലാശാല യൂണിറ്റ് പ്രസിഡന്റായി രേഷ്മ മാറിയത്. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും സിപിഎമ്മിനേയും ഇടതുപക്ഷത്തേയും ചേര്‍ത്തു പിടിച്ച വിദ്യാര്‍ത്ഥിനിയായിരുന്നു രേഷ്മാ ചന്ദ്രശേഖരന്‍.

ഈ വ്യക്തിയാണ് ആര്യനാട്ട് വിവാഹ തട്ടിപ്പില്‍ അകത്തായത്. എസ് എഫ് ഐയുടെ നിരവധി പരിപാടികളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. ജെഎന്‍യുവിലെ ആര്‍ എസ് എസ് ആക്രമണത്തിന് എതിരേയും പ്രതിഷേധത്തില്‍ പങ്കാളിയായി. ഇതിനൊപ്പം എസ് എഫ് ഐ നേതാക്കള്‍ക്ക് വേണ്ടി വെബിനാറും സംഘടിപ്പിച്ച ചരിത്രം രേഷ്മയ്ക്കുണ്ട്.