
കൊച്ചി: 2008-ലെ കേരള വിവാഹ രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ മതം നോക്കേണ്ടെന്ന് ഹൈക്കോടതി.
സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ശ്രീനാരായണഗുരുവും അയ്യങ്കാളിയും ജീവിച്ചിരുന്ന മണ്ണാണിതെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു.
യുവതിയുടെ അമ്മ മുസ്‌ലിം ആയതിന്റെപേരില്‍ ഹിന്ദു യുവാവുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട് ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എറണാകുളം ഉദയംപേരൂരില്‍ താമസിക്കുന്ന പി.ആര്‍. ലാലന്‍-ഐഷ ദമ്ബതിമാരാണ് വിവാഹരജിസ്ട്രേഷന് മാര്യേജ് ഓഫീസറായ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്. ഇവരുടെ വിവാഹം 2001 ഡിസംബര്‍ രണ്ടിന് കടവന്ത്രയിലുള്ള ലയണ്‍സ് ക്ലബ്ബ് ഹാളിലാണ് ഹിന്ദു ആചാരപ്രകാരം നടന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, യുവതിയുടെ അമ്മ മുസ്‌ലിം ആയതിനാല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമേ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകൂ എന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. സുപ്രീംകോടതിയുടെ ഉത്തരവിലാണ് 2008-ല്‍ വിവാഹ രജിസ്ട്രേഷന്‍ ചട്ടം വരുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശം ഉറപ്പാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
അതിനാല്‍ മാതാപിതാക്കള്‍ രണ്ടുമതത്തില്‍ ഉള്‍പ്പെട്ടവരാണെന്നത് വിവാഹം രജിസ്റ്റര്‍ ചെയ്യാതിരിക്കാനുള്ള കാരണമല്ല. വിവാഹം നടന്നതാണോ എന്നതുമാത്രമേ നോക്കേണ്ടതുള്ളൂവെന്നും കോടതി പറഞ്ഞു.’ജാതിഭേദം മതദ്വേഷം…’ എന്നുതുടങ്ങുന്ന ശ്രീനാരായണ ഗുരുവിന്റെ പ്രശസ്തമായ കവിതയും ഉത്തരവിലുണ്ട്. ഉത്തരവിന്റെ പകര്‍പ്പ് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് അയച്ചുകൊടുക്കാനും സര്‍ക്കുലര്‍ പുറപ്പെടുവിക്കാനും നിര്‍ദേശിച്ചു.
ഹര്‍ജിക്കാരുടെ കാര്യത്തില്‍ അപേക്ഷയും നിയമപ്രകാരമുള്ള പ്രസ്താവനയും പരിഗണിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിവാഹം രജിസ്റ്റര്‍ചെയ്തുനല്‍കാനും നിര്‍ദേശിച്ചു.