“താനൊരു അനാഥ..”! തന്നെ ദത്തെടുത്താതാണെന്നും കൂടെ മറ്റാരുമില്ലെന്നും നുണക്കഥ; ആറ് പേരെയും വിവാഹം കഴിച്ചത് സ്നേഹം തേടി; എല്ലാവരോടും പറഞ്ഞത് ഒരേ അനാഥക്കഥ തന്നെ; രേഷ്മയുടെ വെളിപ്പെടുത്തൽ വിശ്വസിക്കാതെ പൊലീസ്; സ്വർണവും പണവും തട്ടലായിരുന്നു ലക്ഷ്യമെന്ന് സംശയം

Spread the love

തിരുവനന്തപുരം: വിവാഹത്തട്ടിപ്പില്‍ അറസ്റ്റിലായ രേഷ്മയുടെ കഥ സിനിമകളെപ്പോലും വെല്ലുന്ന‍തെന്ന് പൊലീസ്.

കഴിഞ്ഞ ദിവസമാണ് വിവാഹ തട്ടിപ്പുകാരി തിരുവനന്തപുരത്ത് പിടിയിലായത്.
എറണാകുളം സ്വദേശിയായ 30കാരിയായ രേഷ്മയാണ് ഏഴാം കല്യാണത്തിന് തൊട്ടുമുൻപ് പിടിയിലായത്. ആര്യനാട് പഞ്ചായത്തംഗമായ വരന് തോന്നിയ സംശയമാണ് രേഷ്മയെ കുടുക്കിയത്.

വിവിധ ജില്ലകളിലായി ആറുപേരെയാണ് ഇതിനകം രേഷ്മ വിവാഹം കഴിച്ചതെന്നാണ് പൊലീസ് പറയുന്നത്.
എറണാകുളം സ്വദേശി രേഷ്മ മാട്രിമോണിയല്‍ ഗ്രൂപ്പ് വഴിയാണ് ആര്യനാട് സ്വദേശിയായ പഞ്ചായത്തംഗത്തെ പരിചയപ്പെടുന്നത്. വിവാഹാലോചനകള്‍ ക്ഷണിച്ചുളള യുവാവിന്റെ പരസ്യം കണ്ടാണ് ആദ്യ ഫോണ്‍കോളെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം രേഷ്മയുടെ അമ്മയെന്ന് പറഞ്ഞ് സംസാരിച്ചു. പിന്നെ രേഷ്മയെനന് പറഞ്ഞ് യുവാവിനോട് സംസാരിച്ചു.

നേരിട്ട് കണ്ടപ്പോള്‍ യുവാവിനോട് രേഷ്മ പറഞ്ഞത് താൻ അനാഥയെന്ന്. തന്നെ ദത്തെടുത്താതാണെന്നും കൂടെ മറ്റാരുമില്ലെന്നൊക്കെ പറ‌ഞ്ഞു യുവാവിനെ വിശ്വസിപ്പിച്ചു. ഒടുവില്‍ കല്യാണം തീരുമാനിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി.

ഇതിനിടെ രേഷ്മയുടെ പെരുമാറ്റത്തില്‍ വരന് അസ്വാഭാവികത തോന്നി. കല്യാണത്തിനൊരുങ്ങാനായി രേഷ്മ ബ്യൂട്ടിപാർലറില്‍ കയറിയപ്പോള്‍ ബാഗ് പരിശോധിച്ചു. കിട്ടിയത് മുൻ വിവാഹങ്ങളുടെ ക്ഷണക്കത്തുകള്‍. ആര്യാനാട് പൊലീസ് സ്ഥലത്തെത്തി രേഷ്മയെ കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് അമ്പരപ്പിക്കുന്ന വിവാഹതട്ടിപ്പ് കഥ പുറത്തുവന്നത്.

രേഷ്മയുടെ ആദ്യ വിവാഹം നടന്നത് 2014ല്‍. 2022 മുതല്‍ വിവിധ ജില്ലകളിലായി ആറ് പേരെ കല്യാണം കഴിച്ചു. എല്ലാവരോടും പറഞ്ഞത് അനാഥയാണെന്ന ഒരേ കഥ വിവാഹം കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ നിന്ന് മുങ്ങും. രണ്ട് വയസ്സുള്ള കുട്ടിയുണ്ട് രേഷ്മയ്ക്ക്. സ്നേഹം തേടിയാണ് തുടരെ തുടരെ വിവാഹം കഴിച്ചതെന്നാണ് രേഷ്മ പൊലീസിന് നല്‍കിയ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

സ്വർണവും പണവും തട്ടലായിരുന്നു ലക്ഷ്യമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിവാഹത്തട്ടിപ്പിനിരയായവരെ കണ്ടെത്തി വിവരം തേടാനുള്ള ശ്രമത്തിലാണ് പൊലീസ്. നാണക്കേട് കാരണാമാകും തട്ടിപ്പിനിരയായവർ വിവരം പുറത്ത് അറിയിക്കാതിരുന്നതെന്നാണ് സംശയം. ഏഴാം വിവാഹത്തിന് പിന്നാലെ മറ്റ് രണ്ട് വിവാഹങ്ങള്‍ക്ക് കൂടി തയ്യാറെടുക്കവെയാണ് രേഷ്മ പിടിയിലായത്.