ലോഡ്ജില്‍ വെച്ച്‌ വിവാഹ ചടങ്ങുകള്‍; വരൻ പുറത്തുപോയ ഉടനെ ആഭരണങ്ങളും ബാഗുമായി കടന്നു; വധുവിന്റെ കഴുത്തില്‍ അണിയിച്ച താലിമാല മാത്രം രണ്ട് പവൻ; വ്യാജ വിവാഹത്തിലൂടെ ഡോക്ടറെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി; കേസെടുത്ത് പൊലീസ്

Spread the love

കോഴിക്കോട്: വ്യാജവിവാഹം നടത്തി കോഴിക്കോട് സ്വദേശിയായ ഡോക്ടറില്‍ നിന്ന് പണം തട്ടിയെടുത്തുവെന്ന് പരാതി.

video
play-sharp-fill

സർവീസില്‍ നിന്ന് വിരമിച്ച ഡോക്ടർ വിവാഹത്തിന് താല്‍പര്യം ഉണ്ടെന്ന് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഇത് മുതലെടുത്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.

ഡോക്ടറെ സമീപിച്ച സംഘം 5,60,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇവർ കൊണ്ടുവന്ന ആലോചനയില്‍ വലിയ താല്‍പര്യം പ്രകടിപ്പിക്കാതിരുന്ന ഡോക്ടറോട് നിരന്തരം സംസാരിച്ച്‌ കല്യാണത്തിന് സമ്മതിപ്പിച്ചു. വിവാഹത്തിനായി വധുവിനെയും ബന്ധുക്കളെയും കൊണ്ടുവരാനും മറ്റ് അനുബന്ധപരിപാടികള്‍ നടത്താനുമായി പലതവണയായി ഡോക്ടറില്‍ നിന്ന് ഇവർ പണം കൈപ്പറ്റി. ഇത് 5,60,000 രൂപ വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുമാസം മുൻപ് കോഴിക്കോട് ബീച്ചിനടുത്തുള്ള ലോഡ്ജില്‍ വെച്ച്‌ വിവാഹ ചടങ്ങുകള്‍ നടത്തി. ചടങ്ങിന് പിന്നാലെ ഡോക്ടർ മുറിയില്‍ നിന്നും പുറത്തുപോയ ഉടനെ ആഭരണങ്ങളും ഡോക്ടറുടെ ബാഗും കൈക്കലാക്കി പ്രതികള്‍ കടന്നുകളഞ്ഞു. ഇവരെ പലതവണ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

വധുവിന്റെ കഴുത്തിലണിയിച്ച താലിമാല മാത്രം രണ്ട് പവനുണ്ട്. അബദ്ധം മനസിലായ ഡോക്ടർ പിന്നീട് ഇവരെ പലതവണ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ഉണ്ടായില്ല. ഇതോടെയാണ് ഡോക്ടർ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഡോക്ടർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാസർകോട് കാഞ്ഞങ്ങാട് സ്വദേശികളായ ഇർഷാന, റാഫി, മജീദ്, സത്താർ എന്നിവർക്കെതിരെയാണ് പൊലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.