വിവാഹ തട്ടിപ്പ്; യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; ഒന്നാം പ്രതിക്കായി തിരച്ചിൽ ശക്തമാക്കി; ഷെയർ ചെയ്ത നാല് പേർ അറസ്റ്റിൽ

Spread the love

തൃശൂര്‍: അയര്‍ലന്‍ഡില്‍ ജോലിയെന്ന് പറഞ്ഞ് വിവാഹം ചെയ്ത്
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി കേസ്.

ആലപ്പുഴ അരൂര്‍ സ്വദേശിയായ അരുണിനെതിരെ തൃശൂര്‍ മതിലകം പൊലീസാണ് കേസെടുത്തത്. ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്ത നാലു പേരെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

തൃശൂര്‍ മതിലകം സ്വദേശിയായ യുവതിയാണ് വിവാഹ തട്ടിപ്പിനിരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് യുവതിക്ക് അരുണിന്‍റെ വിവാഹ ആലോചന വന്നത്. അപ്പോള്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു യുവതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാക്സി ഡ്രൈവറായിരുന്ന അരുൺ അയര്‍ലന്‍ഡില്‍ ജോലിയാണെന്നായിരുന്നു പറഞ്ഞ് വിശ്വസിപ്പിച്ചത്. അയര്‍ലെന്‍ഡില്‍ സ്ഥിര താമസമാക്കിയ കുടുംബമാണെന്നും തെറ്റിദ്ധരിപ്പിച്ച്‌ ആലപ്പുഴയിലെ ക്ഷേത്രത്തില്‍ ലളിതമായ ചടങ്ങില്‍ വിവാഹം നടത്തി.

ബന്ധുക്കളെ പങ്കെടുപ്പിക്കാതെയായിരുന്നു വിവാഹം. ഇതിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാതെ റിസോര്‍ട്ടിലാണ് താമസിപ്പിച്ചത്. ഈ സമയത്താണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. യുവാവിന്‍റെ തട്ടിപ്പിനിരയായ മറ്റൊരാള്‍ കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് യുവതി സത്യമറിയുന്നത്.

ഇതോടെ വീട്ടിലേക്ക് മടങ്ങിയ യുവതിയെ അരുണ്‍ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിനിടെ യുവതിക്ക് മറ്റൊരു വിവാഹ ആലോചന വന്നതറിഞ്ഞ പ്രതി, ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

യുവതിയുടെ നാട്ടുകാരായ യുവാക്കൾ ഈ ദൃശ്യങ്ങള്‍ വിവിധ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തു. ഇവരെയാണ് പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റൊരു യുവതിക്കൊപ്പം ഇപ്പോള്‍ ഗള്‍ഫിൽ താമസിക്കുന്ന അരുണിനെ പിടികൂടി നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.