വിവാഹ മാര്‍ക്കറ്റില്‍ പുരുഷന്മാർ പുറന്തള്ളപ്പെട്ടുന്നു; പുരുഷന്മാർക്ക് പെണ്ണ് കിട്ടാക്കനി

Spread the love

പുര നിറഞ്ഞു നില്‍ക്കുന്നവള്‍ എന്നു കേട്ടു ശീലിച്ച മലയാളികള്‍ ഈയടുത്തായി പുരനിറഞ്ഞു നില്‍ക്കുന്നവന്റെ മനോവികാരങ്ങളിലേക്ക്‌ മാറി ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌.കാലം മാറി കോലവും മാറി എന്ന പോലെ വിവാഹകാര്യത്തിലും മാറ്റം സംഭവിച്ചു.

ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിവാഹപ്രായം 21 വയസ്സായി ഏകീകരിക്കണമെന്ന ചര്‍ച്ച അഖിലേന്ത്യാ തലത്തില്‍ കൊഴുക്കുമ്പോഴും മുസ്ലീം സമുദായമൊഴികെ ഭൂരിഭാഗം ആളുകളുടേയും വിവാഹപ്രായം കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനു മുന്‍പും ആണ്‍കുട്ടികളുടേത്‌ 27-30 ന്‌ ഇടയിലും പെണ്‍കുട്ടികളുടേത്‌ 20-23 വയസ്സിനിടയിലും ആയിരുന്നുവെന്നതാണ്‌ യാഥാര്‍ഥ്യം.

പുരുഷൻമാർക്ക് വിവാഹം കഴിക്കാൻ സ്ത്രീ പങ്കാളികളെ കിട്ടാനില്ല എന്ന തരത്തിൽ പലവിധ സർവേഫലങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. 2018നു ശേഷമാണ് ഇങ്ങനെ ഒരു മാറ്റം കാണുന്നത് എന്നാണ് സർവേകൾ വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച്‌ ജോലിപരമായും സാമ്പത്തികപരമായും പക്വതയിലെത്തുമ്പോഴാണ്
യുവാക്കളുടെ വീട്ടുകാര്‍ കല്യാണത്തെപ്പറ്റി ചിന്തിക്കാറ്‌. പെണ്‍കുട്ടികളുടെ കാര്യമാണെങ്കില്‍ സാമാന്യം വിദ്യാഭ്യാസവും പക്വതയും അവര്‍ക്കുണ്ടാകണമെന്ന്‌ രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നു. അതുപോലെതന്നെ ഭര്‍ത്താവും ഭാര്യയും തമ്മില്‍ നാലഞ്ചു വയസ്‌ വ്യത്യാസമെന്നത്‌ കാരണവര്‍മാര്‍ക്ക്‌ അല്‍പം നിര്‍ബന്ധബുദ്ധിയുള്ള കാര്യവുമായിരുന്നു. വിവാഹത്തിലേര്‍പെടുന്ന യുവതീയുവാക്കള്‍ സമപ്രായക്കാരാകുന്നു (ഏതാണ്ട്‌ 23-27 വയസ്‌) എന്നത്‌ ഈ പതിറ്റാണ്ടിന്റെ സവിശേഷതയാണ്‌.

നേരത്തെ ജോലിക്കു വേണ്ടിയും സാമ്ബത്തികപരമായ പക്വതയ്‌ക്കു വേണ്ടിയുമുണ്ടായിരുന്ന ആണ്‍കുട്ടികളുടെ കാത്തിരിപ്പ്‌ ഒരു പരിധിവരെ നമ്മുടെ പുതുതലമുറയില്‍ കാണപ്പെടുന്നില്ലെന്നതും യാഥാര്‍ഥ്യമാണ്‌. പരമ്പരാഗതമായി പെണ്‍മക്കളുടെ വിവാഹമായിരുന്നു മാതാപിതാക്കളുടെ കുടുംബ നിര്‍വഹണ കടമകളില്‍ പ്രാമുഖ്യമുള്ളതെന്ന്‌ മാതാപിതാക്കള്‍ കരുതിയിരുന്നതെങ്കില്‍ ഇന്ന്‌ ആണ്‍മക്കളുടെ വിവാഹവും അവരുടെ ഭാരിച്ച ഉത്തരവാദിത്വങ്ങളിലൊന്നായി വ്യവസ്‌ഥാപിക്കപ്പെട്ടുക്കഴിഞ്ഞു.

അനൗദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ വിവാഹ പ്രായമായിട്ടും വിവാഹാന്തസിലേക്കു പ്രവേശിക്കാനാകാത്ത നാലു ലക്ഷത്തോളം പുരുഷന്മാരുണ്ടെന്നത്‌ ഞെട്ടിപ്പിക്കുന്നതാണ്‌. വിവാഹത്തിനായി കാത്തിരിക്കുന്ന ആണ്‍കുട്ടികളില്‍ ഭൂരിഭാഗത്തിന്റേയും പ്രായം 30നും 45നും ഇടയിലാണെന്നത്‌ ഗൗരവതരം തന്നെ.

ആണ്‍കുട്ടികള്‍ പത്താം ക്ലാസ്സിനും പ്ലസ്‌ ടുവിനും ശേഷം കൃഷിയുള്‍പ്പടെ പരമ്പരാഗത തൊഴിലില്‍ വ്യാപരിക്കുകയോ പെട്ടന്ന്‌ ജോലി കണ്ടെത്തുന്നതിനുള്ള തൊഴിലധിഷ്‌ഠിത കോഴ്‌സുകളില്‍ ചേരുകയോ ചെയ്യുന്നു. നല്ല സാമ്ബത്തിക സുസ്‌ഥിരതയുള്ള കുടുംബങ്ങളിലേക്ക്‌ പെണ്‍മക്കളെ വിടണമെന്നാഗ്രഹിക്കുന്ന മാതാപിതാക്കള്‍ സ്വാഭാവികമായും പെണ്‍മക്കളെ തുടര്‍പഠനത്തിന്‌ അയക്കുന്നു. പെണ്‍കുട്ടികളില്‍ ബഹുഭൂരിപക്ഷവും ചുരുങ്ങിയ പക്ഷം ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുകയോ ഏതെങ്കിലും പ്രഫഷണല്‍ ബിരുദം നേടുകയോ പതിവാണ്‌.

ആണ്‍ കുട്ടികളെപ്പോലെ തന്നെ കുടുംബത്തിന്റെ നെടുംതൂണായി മാറുന്ന ചില പെണ്‍കുട്ടികളുമുണ്ടെന്ന സത്യം വിസ്‌മരിക്കുന്നില്ല. പക്ഷേ പലപ്പോഴും വിവാഹാലോചന സമയത്ത്‌ യുവാക്കള്‍ മെച്ചപ്പെട്ട സാമ്പത്തിക സൗകര്യങ്ങളും ജീവിക്കാനുള്ള ചുറ്റുപാടും ഉണ്ടായിരുന്നാല്‍ കൂടി വിദ്യാഭ്യാസയോഗ്യത കുറവെന്ന പേരില്‍ വിവാഹ മാര്‍ക്കറ്റില്‍ പുറന്തള്ളപ്പെട്ടു പോകാന്‍ ഇതിടയാക്കുന്നു.

പ്രായം കൂടുന്തോറും ജീവിതത്തില്‍ പരിചിതനല്ലാത്ത മറ്റൊരു വ്യക്‌തിയുമായും മറ്റൊരു കുടുംബവുമായും ഒത്തൊരുമയില്‍ ചേര്‍ന്നു പോകാനുള്ള മെയ്‌വഴക്കം നഷ്‌ടപ്പെടുക സ്വാഭാവികമാണ്‌. ഒരു സ്‌ത്രീ അമ്മയാകുന്നതിനുള്ള ഏറ്റവും നല്ല പ്രായം 20-25 ആയിരിക്കെ ഇതില്‍ വരുന്ന വലിയ വ്യതിയാനങ്ങള്‍ അവരുടെ പ്രത്യുത്‌പാദനശേഷിയെപ്പോലും ദോഷകരമായി ഭവിക്കാം. ഒരു നിശ്‌ചിത പ്രായത്തിനു മുകളിലുള്ള സ്‌ത്രീകള്‍ (35നു മുകളില്‍) ഗര്‍ഭവതികളാകുമ്ബോള്‍ അവര്‍ നേരിടുന്ന മാനസിക പിരിമുറുക്കങ്ങള്‍ ഗൗരവതരമാണ്‌. മാത്രവുമല്ല;

മക്കളുടെ വിവാഹം നടത്തുന്ന സമയത്തുള്ള മാതാപിതാക്കളുടെ പ്രായം 65നു മുകളിലാകുന്നത്‌ ആശാസ്യവുമല്ല.നമ്മുടെ ഉന്നതവിദ്യഭ്യാസസ്‌ഥാപനങ്ങളില്‍ മൂന്നിലൊന്നു പോലും ആണ്‍കുട്ടികളില്ലെന്നതും പല പ്രഫഷണല്‍ കോഴ്‌സുകളിലും ആണ്‍കുട്ടികളുടെ എണ്ണം വിരലിലെണ്ണാവുന്നതാണെന്നതും കണക്കിലെടുക്കേണ്ടതുണ്ട്‌.

പെണ്‍പള്ളിക്കൂടങ്ങള്‍ ആരംഭിച്ച്‌ നാം നേടിയെടുത്ത സ്‌ത്രീ പ്രതിനിധ്യം ഇപ്പോള്‍ അനിവാര്യമായിരിക്കുന്നത്‌ ആണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനാണെന്ന കാര്യം പറയാതെ വയ്യ. ആണ്‍കുട്ടികള്‍ യഥാസമയം വിവാഹിതരായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന കുടുംബവും കുടുംബ പശ്‌ചാത്തലവും അവരുടെ കുട്ടികളെയും കൂടി കണക്കിലെടുക്കുമ്ബോള്‍ വലിയൊരു തലമുറ നഷ്‌ടം കൂടിയാണ്‌ നാം അഭിമുഖീകരിക്കുന്നത്‌.