‘വിവാഹം ചെയ്യാൻ വൈകിയ യുവാക്കളെ ഉന്നം വെയ്ക്കും; ഏഴ് മാസത്തിനിടെ 25 വിവാഹം, ഹണിമൂണ്‍ കഴിയുന്നതോടെ ഭർത്താവിൻ്റെ സ്വർണ്ണവും പണവും അടിച്ച് മാറ്റി മുങ്ങും; 23 കാരി അറസ്റ്റില്‍

Spread the love

ഏഴുമാസത്തിനുള്ളില്‍ 25 പുരുഷന്മാരെ വിവാഹം ചെയ്ത് തട്ടിപ്പു നടത്തിയ യുവതി ഒടുവിൽ പിടിയിൽ.അനുരാധ(23) പാസ്വാന്‍ എന്ന യുവതിയെ മാൻപൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ഓരോ തവണയും പേരും തന്‍റെ ഐഡന്‍റിറ്റിയും മാറ്റിപ്പറഞ്ഞാണ് അനുരാധ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. വിവാഹം കഴിച്ച് കുറച്ച് നാള്‍ കൂടെതാമസിക്കുകയും പിന്നീട് ആഭരണങ്ങളും പണവും വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങുകയുമായിരുന്നു പ്രതിയുടെ രീതി. ദരിദ്രയാണെന്നും തൊഴില്‍ രഹിതമായ സഹോദരനുമുണ്ടെന്നാണ് അനുരാധ വരന്മാരോട് പറഞ്ഞത്. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അതിന് സാധിക്കുന്നില്ലെന്നും യുവാക്കളോട് പറയും. ഈ വാക്കുകളില്‍ വീണാണ് പല പുരുഷന്മാരും വഞ്ചിതരായത്.അനുരാധ വലിയൊരു വിവാഹത്തട്ടിപ്പ് സംഘത്തിന്‍റെ നേതാവാണെന്നാണ് പൊലീസ് പറയുന്നത്. അനുരാധയുടെ ചിത്രങ്ങളുമായി വരന്മാരെ സമീപിക്കുന്നത് ഈ തട്ടിപ്പ് സംഘത്തിലെ മറ്റ് ചിലരാണ്. വിവാഹം ഉറപ്പിച്ചാല്‍ രണ്ടു ലക്ഷം രൂപ മുതല്‍ കമ്മീഷനും ഈടാക്കാറുണ്ട്. വിവാഹം ഉറപ്പിച്ചാല്‍ വിവാഹ സമ്മതപത്രം തയ്യാറാക്കും.പിന്നീട് വരന്മാരുടെ ആചാരങ്ങൾ അനുസരിച്ച് ദമ്പതികൾ ഒരു ക്ഷേത്രത്തിലോ വീട്ടിലോ വെച്ച് വിവാഹിതരാകും. വരനോടും വീട്ടിലെ മറ്റുള്ളവരോടും പ്രതി വളരെ നിഷ്കളങ്കമായാണ് പെരുമാറാണ്. വീട്ടിലുള്ളവരുടെ വിശ്വാസം കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ നേടിയെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ വീട്ടിലുള്ളവരെ മയക്കിക്കിടത്തി ആഭരണങ്ങൾ, പണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുമായി ഒളിച്ചോടുകയും ചെയ്യും.