മറയൂരിൽ യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസ്: മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു; ചന്ദനത്തടി മോഷ്ടിച്ച വിവരം അധികൃതരെ അറിയച്ചതിലുണ്ടായ വൈരാഗ്യം കൊലപാതക കാരണം; കൊലക്ക് ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പിടികൂടിയത് നാട്ടുകാർ
സ്വന്തം ലേഖകൻ
ഇടുക്കി: മറയൂരില്‍ യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി. യുവതി താമസിച്ചിരുന്ന അതേ കോളനിയിലെ കാളിയപ്പന്‍ (20), മണികണ്ഠന്‍ (19), മാധവന്‍ (18) എന്നിവരെയാണ് മറയൂര്‍ പോലിസ് അറസ്റ്റു ചെയ്തത്. കാളിയപ്പനാണ് കേസിലെ ഒന്നാം പ്രതി.
ചന്ദനത്തടി മോഷ്ടിച്ചതിന് വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മണികണ്ഠനെ ഒറ്റുകൊടുത്തെന്ന വിരോധത്താലാണ് മറയൂര്‍ കീഴാന്തൂര്‍ വില്ലേജ് പയസ് നഗര്‍ പാലപ്പെട്ടികുടി സ്വദേശിനി ചന്ദ്രിക(34)യെ വെടിവച്ച് കൊന്നത്. ചന്ദ്രികയുടെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് ചാർജ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.30നാണ് കീഴാന്തൂര്‍ പയസ് നഗര്‍ കരയില്‍ പാളപ്പെട്ടികുടി സെറ്റില്‍മെന്റില്‍ പുല്ലുകാട് വേളം കണവായി ഭാഗത്തുള്ള പാറപ്പുറത്തുവച്ച് കേസിനാസ്പദമായ സംഭവമുണ്ടായത്. ചന്ദ്രികയുടെ സഹോദരിയുടെ മകനായ കാളിയപ്പന്‍ കൈയിലിരുന്ന തോക്കുകൊണ്ട് ചന്ദ്രികയെ പിന്നില്‍നിന്നും വെടിവയ്ക്കുകയായിരുന്നു.
പ്രേരണകുറ്റത്തിനും കുറ്റകൃത്യത്തിനു സഹായം നല്‍കിയതുമാണ് രണ്ടും മൂന്നും പ്രതികള്‍ക്കെതിരെയുള്ള കേസ്. വെടിവയ്പ്പ് നടത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.