മരങ്ങാട്ടുപിളളി ഗവ.ആശുപത്രി മുറ്റത്തേക്ക് ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാം, മൂന്ന് വർഷമായുള്ള തടസ്സം നീക്കി, മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ഗുരുതരാവസ്ഥയിലായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാരും ജീവനക്കാരും കുഞ്ഞിനേയും കൊണ്ട് ഓടിയത് 150 മീറ്റർ, സംഭവം വിവാദമായതോടെ വേഗത്തിൽ നടപടിയെടുത്ത് പഞ്ചായത്ത്
പാലാ: മരങ്ങാട്ടുപിളളി ഗവ.ആശുപത്രി മുറ്റത്തേക്കുള്ള റോഡിൽ ഉണ്ടായിരുന്ന തടസം നീക്കി. ഇനിമുതൽ ആംബുലന്‍സുകള്‍ക്കും മറ്റു വാഹനങ്ങൾക്കും ആശുപത്രിയിലേക്ക് പ്രവേശിക്കാം.
വഴിയിലെ തടസം മൂലം വളരെ ബുദ്ധിമുട്ടുകളാണ് ആശുപത്രിയിൽ എത്തുന്നവരും ആശുപത്രി ജീവനക്കാരും നേരിടേണ്ടി വന്നത്. ആശുപത്രിയുടെ പഴയ മന്ദിരത്തിന്റ പോര്‍ച്ചിന് സമീപത്തുകൂടിയാണ് മുകള്‍ ഭാഗത്തുള്ള പുതിയമന്ദിരത്തിലെ ഒ.പിയിലേക്കുള്ള വഴി.
ഈ വഴിയിലൂടെ വേണം ആംബുലന്‍സിനു ആശുപത്രിയിലെത്താന്‍. പോര്‍ച്ചിന്റെ മുകള്‍ ഭാഗവും പഴയമന്ദിരത്തിന്റെ ഭിത്തിയുടെ ചിലഭാഗങ്ങളും ആംബുലന്‍സിന്റെ മുകളിലും വശങ്ങളിലും തട്ടുന്നതായിരുന്നു ആംബുലന്‍സ് ഇത് വഴി കടന്നുപോവാത്തതിന് കാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് മൂലം രോഗികളെ കൊണ്ടുപോവാനും കൊണ്ടുവരാനും എത്തുന്ന ആംബുലന്‍സുകള്‍ പുതിയ മന്ദിരം പ്രവര്‍ത്തനം ആരംഭിച്ചനാള്‍ മുതല്‍ മൂന്ന് വര്‍ഷമായി ആശുപത്രിയുടെ 150 മീറ്റര്‍ താഴെ നിര്‍ത്തേണ്ട ഗതികേടിലായിരുന്നു.
ഇവിടെ നിന്ന് വലിയ കയറ്റം കയറിവേണം രോഗികളെ സ്ട്രച്ചറിലോ വീല്‍ചെയറിലോ എടുത്തോ ആശുപത്രിയിലേക്കും തിരികെയും മഴയോ വെയിലോ വകവയ്ക്കാതെ കൊണ്ടുപോയിരുന്നത്.
കഴിഞ്ഞ ദിവസം മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ എട്ടുമാസം പ്രായമുള്ള കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ ഓക്സിജന്‍സിലിണ്ടറുമായി ഡോക്ടര്‍മാരും നഴ്സുമാരും ജീവനക്കാരും ചേര്‍ന്ന് 150 മീറ്റര്‍ ദൂരം കുഞ്ഞുമായി ഓടി താഴെ എത്തിയാണ് ആംബുലൻസിൽ എത്തിച്ചത്.
സംഭവം വിവാദമാവുകയും കടുത്ത പ്രതിഷേധങ്ങളും ഉണ്ടായതോടെയാണ് വഴിയിലെ തടസം നീക്കാന്‍ പഞ്ചായത്ത് നടപടിയെടുത്തത്. ഇതോടെ ഏറെ നാളത്തെ കഷ്ടപ്പാടിന് വിരാമമായി.