
പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് മകള്‍ മരിച്ച കേസില്‍ പതിനഞ്ച് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് കുടുംബത്തിൻറെ പരാതി.നീതിക്കായി സഹായമഭ്യര്‍ത്ഥിച്ച് പ്ലക്കാര്‍ഡുമായി കോടതിക്കു മുന്നില്‍ എത്തിയിരിക്കുകയാണ് കുടുംബം.മരിച്ച യുവതിയുടെ 15 കാരിയായ മകളും പിതാവും സഹോദരങ്ങളുമാണ് 14 വര്‍ഷം മുമ്ബ് മരിച്ച കല്ലടിക്കോട് പാലക്കല്‍ ഫെമിന മരിച്ച കേസില്‍ നീതി തേടി കോടതിയിലെത്തിയത്.
സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടും ആത്മഹത്യ കേസായാണ് പൊലീസ് മുന്നോട്ട് പോകുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.2009 നവംബര്‍ 17നാണ് ഇരുപത്തിമൂന്നുകാരി ഫെമിനയെ ഭര്‍ത്താവ് അസ്കര്‍ അലിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയ്ക്കു ശ്രമിച്ച ഫെമിനയെ പാലക്കാട് ആശുപത്രിയില്‍ എത്തച്ചപ്പോള്‍ തന്നെ മരിച്ചുവെന്നാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പറഞ്ഞിരുന്നത്. മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് പിതാവ് മുഹമ്മദാലി ഹാജി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് അസ്കര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്ക് എതിരെ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, ഫെമിന മരിച്ചത് സയനെയ്ഡ് ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്യമായി പറഞ്ഞിട്ടും പൊലീസ് സ്ത്രീധന മരണമാണെന്ന് വരുത്തി തീര്‍ക്കുകയാണെന്ന് ഫെമിനയുടെ ബന്ധുക്കള്‍ പറയുന്നത്. കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടും ആത്മഹത്യ കേസായാണ് പൊലീസ് മുന്നോട്ട് പോകുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്‌തരല്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
നിര്‍ബന്ധപൂര്‍വം സയനെയ്‌ഡ് നല്‍കിയെന്ന് പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. മൃതദേഹത്തിലെ മുറിവുകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എടുത്തു പറയുന്നുണ്ട്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. 14 വര്‍ഷമായിട്ടും അന്തിമ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ചൊവ്വാഴ്ച അന്തിമ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. എന്നാല്‍ അതുണ്ടായില്ല. ഇനിയും പൊലീസിന് സമയം നീട്ടി നല്‍കരുതെന്ന് കോടതിയോട് അപേക്ഷിക്കാനാണ് നീതി തേടി കുടുംബം സമരത്തിനിറങ്ങിയത്. അതേസമയം കേസിലെ കുറ്റപത്രം കഴിഞ്ഞ ജൂലായിയില്‍ സമര്‍പ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം.



