29-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 11 മുതല്‍ 18 വരെ മാരാമൺ മണൽപ്പുറത്ത്:

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ലോക പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 129-ാമത് മഹായോഗം ഫെബ്രുവരി 11-ാം തീയതി ഞായറാഴ്ച മുതല്‍ 18-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും. മണല്‍പ്പുറത്തേക്കുള്ള താത്ക്കാലിക പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം ജനുവരി അഞ്ചിന് ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ നിര്‍വ്വഹിച്ചു.
ഫെബ്രുവരി 11-ാം തീയതി ഞായറാഴ്ച 2.30 ന് മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും.
മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ പ്രൊഫ.ഡോ.ക്ലിയോഫസ് ജെ. ലാറൂ (യു.എസ്.എ.), പ്രൊഫ.മാകെ ജെ. മസാങ്കോ (സൗത്ത് ആഫ്രിക്ക),ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ, ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പ് ജേക്കബ് മുരിക്കന്‍, സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര എന്നിവര്‍ മുഖ്യ പ്രസംഗകരാണ്.
തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30ന് ബൈബിള്‍ ക്ലാസ്സുകള്‍ പന്തലില്‍ നടക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സംയുക്തമായാണ് ഈ വര്‍ഷവും ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. റവ.ഡോ.ഷാം പി.തോമസ്, റവ.ബോബി മാത്യു എന്നിവര്‍ ബൈബിള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. കുട്ടികള്‍ക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തില്‍ രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടിപ്പന്തലില്‍ നടത്തുന്നതാണ്. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30 ന്

ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 12 മണിക്ക് അവസാനിക്കും.ബുധനാഴ്ച രാവിലെ 9.30 ന് വിവിധ സഭാ മേലദ്ധ്യക്ഷന്മാര്‍ പങ്കെടുക്കുന്ന എക്യുമെനിക്കല്‍ സമ്മേളനം നടത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.30 ന് കുടുംബവേദി യോഗങ്ങളും ബുധനാഴ്ച 2.30 ന് ലഹരിവിമോചന കൂട്ടായ്മയും, വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ സന്നദ്ധ സുവിശേഷക സംഘത്തിന്റെയും, വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളായിരിക്കും. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ

സുവിശേഷപ്രസംഗസംഘത്തിന്റെ മിഷനറി യോഗമായി ക്രമീകരിച്ചിരിക്കുന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 4 ന് യുവവേദി യോഗങ്ങളും പന്തലില്‍വച്ച് നടത്തുന്നതാണ്. സായാഹ്നയോഗങ്ങള്‍ വൈകിട്ട് 6 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30 ന് സമാപിക്കും. ബുധന്‍ വൈകിട്ട് 6 മുതല്‍ 7.30 വരെ സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള മീറ്റിംഗും, ബുധന്‍ മുതല്‍ ശനിവരെ വൈകിട്ട് 7.00 മുതല്‍ 9 വരെയുളള സമയം ഭാഷാ അടിസ്ഥാനത്തിലുള്ള മിഷന്‍ ഫീല്‍ഡ് കൂട്ടായ്മകള്‍ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷാ ക്രമത്തില്‍ പ്രതേ്യക യോഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു.
പൂര്‍ണ്ണസമയം സുവിശേഷവേലയ്ക്കു സമര്‍പ്പിക്കുന്ന 12 വയസിന് താഴെയുള്ള കുട്ടികളുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 16 വെള്ളിയാഴ്ചയും 12 വയസിന് മുകളില്‍ പ്രായമുള്ളവരുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 17 ശനിയാഴ്ചയും രാവിലെ 7.30 ന് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും. തിരുമേനിമാര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗങ്ങളില്‍ ക്രമപരിപാലനത്തിനായി വൈദികരും, അത്മായ വോളന്റിയര്‍മാരും നേതൃത്വം നല്‍കും.
ഉദ്ഘാടന യോഗത്തിലും വെള്ളി, ശനി, ഞായര്‍ രാവിലത്തെ യോഗങ്ങളിലും സ്‌തോത്രകാഴ്ച ശേഖരിക്കും. മറ്റു യോഗങ്ങളില്‍ സംബന്ധിക്കുന്നവര്‍ക്ക് പന്തലില്‍ ക്രമീകരിച്ചിരിക്കുന്ന പെട്ടികളില്‍ സ്‌തോത്രകാഴ്ച അര്‍പ്പിക്കാവുന്നതാണ്. യോഗത്തില്‍ സംബന്ധിച്ച് സ്‌തോത്രകാഴ്ച അര്‍പ്പിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് പേമെന്റ് ഗേറ്റ്‌വേ സംവിധാനത്തിലൂടെ ആ സമയംതന്നെ ഓണ്‍ലൈനായി സ്‌തോത്രകാഴ്ച അര്‍പ്പിക്കുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളില്‍ നിര്‍ലോഭം സഹകരിക്കുന്നു. കണ്‍വന്‍ഷന്‍ നഗറില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനും നദിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആവശ്യമായ ക്രമീകരണം ചെയ്യുന്നു. കെ.എസ്.ആര്‍.ടി.സി. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രത്യേകം ബസ് സര്‍വ്വീസ് ക്രമീകരിച്ചിരിച്ചിട്ടുണ്ട്. പോലീസ്, അഗ്നിശമന സേന, ആരോഗ്യവകുപ്പ്, ടെലികോം, വൈദ്യുതി തുടങ്ങിയ വകുപ്പുകളും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നു.

മാരാമണ്‍ മഹായോഗത്തില്‍ ജനലക്ഷങ്ങളാണ് പങ്കെടുക്കുന്നത്. യാതൊരുവിധ പ്രകൃതി മലിനീകരണവും സംഭവിക്കാത്തവിധത്തില്‍ ഹരിത നിയമാവലി അനുസരിച്ച് കണ്‍വന്‍ഷന്‍ ക്രമീകരിക്കാന്‍ സംഘാടകസമിതി ശ്രമിക്കുന്നു. പമ്പാനദിയും മണല്‍തിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കുവാനുള്ള ക്രമീകരണങ്ങളില്‍ കണ്‍വന്‍ഷന്‍ സംഘാടകരും പ്രാദേശിക ഭരണകൂടവും പങ്കുചേരുന്നു.
മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് മാരാമണ്‍ കണ്‍വന്‍ഷന്‍ ക്രമീകരിക്കുന്നത്.

1888 ല്‍ സമാരംഭിച്ച മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ്. മാര്‍ത്തോമ്മ സഭയുടെ അദ്ധ്യക്ഷനായ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയും സംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. പ്രസംഗസംഘത്തിന്റെ ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ (ജനറല്‍ കണ്‍വീനര്‍), ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വര്‍ഗീസ്, കണ്‍വീനര്‍മാരായ അഡ്വ.ജേക്കബ് ജോണ്‍, ശ്രീ.തോമസ് കോശി, മാനേജിംഗ് കമ്മറ്റി അംഗമായ ശ്രീ.റ്റിജു എം. ജോര്‍ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികൾ വിശദീകരിച്ചു. കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 24 സബ് കമ്മറ്റികള്‍ നേതൃത്വം നല്‍കുന്നു. സഭയുടെയും ഭദ്രാസനങ്ങളുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഓഫീസുകളും സ്റ്റാളുകളും കണ്‍വന്‍ഷന്‍ നഗറില്‍ പ്രവര്‍ത്തിക്കുന്നതാണ്.
കണ്‍വന്‍ഷന്റെ മലയാളം പാട്ടുപുസ്തകം 20 രൂപ നിരക്കിലും ഇംഗ്ലീഷിലേക്ക് ട്രാന്‍സ്‌ലിറ്ററേറ്റ് ചെയ്ത പാട്ടു പുസ്തകം 30 രൂപ നിരക്കിലും മാരാമണ്‍ മണല്‍പ്പുറത്ത് ലഭിക്കും.
ഒപ്പ്

റവ. എബി കെ. ജോഷ്വാ
ജനറല്‍ സെക്രട്ടറി & ജനറല്‍ കണ്‍വീനര്‍
അഡ്വ.ജേക്കബ് ജോണ്‍, തോമസ് കോശി
(ഫോണ്‍: 9495167779) (ഫോണ്‍: 9447779701)
പ്രസ് & മീഡിയ കമ്മിറ്റി കണ്‍വീനേഴ്‌സ്

പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വര്‍ഗീസ്, പ്രസ്സ് & മീഡിയ കമ്മറ്റി കണ്‍വീനര്‍മാരായ തോമസ് കോശി, അഡ്വ.ജേക്കബ് ജോണ്‍, മാനേജിംഗ് കമ്മറ്റി അംഗമായ ശ്രീ.റ്റിജു എം. ജോര്‍ജ്, എന്നിവര്‍ പങ്കെടുത്തു.