
തിരുവനന്തപുരം: കോർപറേഷൻ ചെയ്യേണ്ടത് ചെയ്യുമെന്നും മന്ത്രി വിദ്യാഭ്യാസ വകുപ്പിന്റെ കാര്യം നോക്കിയാല്‍ മതിയെന്നുമുള്ള മേയർ വി വി രാജേഷിന്റെ പരാമർശത്തില്‍ പ്രതികരിച്ച് വി ശിവൻകുട്ടി.
സർക്കാരിന് എല്ലാ ജോലിയും ചെയ്യാനുള്ള ഉത്തരവാദിത്തമുണ്ട്. തർക്കത്തിന് വരേണ്ട കാര്യമില്ല. എല്ലാ കാര്യങ്ങളിലും ഇടപെടാൻ സർക്കാരിനും മന്ത്രിമാർക്കും അധികാരമുണ്ട്. അതിനനുസരിച്ച് കാര്യങ്ങളില്‍ ഇടപെട്ടോളാമെന്നും മന്ത്രി പ്രതികരിച്ചു. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണത്തില്‍ കോർപ്പറേഷനും സർക്കാരും തമ്മില്‍ തർക്കം രൂക്ഷമാകവേയാണ് മന്ത്രിയുടെ പ്രതികരണം.
ആറ്റുകാല്‍ പൊങ്കാല കോർപ്പറേഷൻ നല്ല രീതിയില്‍ നടത്തിയതായി മന്ത്രി തന്നെ പറഞ്ഞതാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതിനാലാണ് വിമർശനമെന്നുമാണ് മേയർ പറഞ്ഞത്. ഞങ്ങളുടെ ജോലി ഞങ്ങള്‍ ചെയ്തുകൊള്ളാം. വിദ്യാഭ്യാസ വകുപ്പിന്റെ ജോലി അവർ ചെയ്യട്ടേയെന്നും മേയർ കൂട്ടിച്ചേർത്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളില്‍ എവിടെയെങ്കിലും വീഴ്ചയുണ്ടായോയെന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നല്‍കാൻ തിരുവനന്തപുരം ആർഡിഒയെ ചുമതലപ്പെടുത്തിയതായി നേരത്തെ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനാണ് ശുചീകരണ ചുമതല. എവിടെയെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാൻ കർശനമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.



