
തിരുവനന്തപുരം: നല്ല വെടിപ്പായും വൃത്തിയായും തന്തയ്ക്കു വിളിച്ച് സ്റ്റാറായ വെള്ളാപ്പള്ളി നടേശനു പിന്നാലെ ഗതാഗതമന്ത്രി കെ.ബി.
ഗണേഷ്‌കുമാറിന് ചെകിടടച്ച് അടികൊടുത്തിരിക്കുകയാണ് ഹൈക്കോടതി. അതും എസ് ആർ ടി സിയിലെ ഡ്രൈവറുടെ കേസില്‍. കുപ്പിവെള്ളം ബസിന്റെ ഗ്ലാസിനു മുമ്പില്‍ ഇട്ടതിന് നടുറോഡിലെ മന്ത്രിയുടെ പട്ടിഷോയും മിന്നല്‍ നടപടിയും,
കോടതി എടുത്ത് കീഴൂട്ട് കുടുംബത്തിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. മന്ത്രിയുടെ മാടമ്പിത്തരത്തില്‍ സ്ഥലം മാറ്റ നടപടി നേരിട്ട പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജോമോന്‍ ജോസഫ് ഹൈക്കോടതിയില്‍ നല്‍കിയ കേസിലാണ് വിധി. പരാതി പരിഗണിച്ച കോടതി, മന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്നും, സ്ഥലം മാറ്റപ്പെടേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും ഉത്തരവിട്ടു.
മന്ത്രി ഗണേഷ്‌കുമാറിന്റെ ഭരണപരിഷ്‌ക്കാരങ്ങള്‍ക്ക് കിട്ടുന്ന തിരച്ചടി കൂടിയാണിത്. കാരണം, നിയമപരമല്ലാതെയും, കെ എസ് ആർട്ടിസിയുടെ ചട്ടങ്ങള്‍ക്കു വിരുദ്ധമായുമൊക്കെയുള്ള പരിഷ്‌ക്കാരങ്ങള്‍ എതിര്‍ക്കപെടേണ്ടതാണെന്നാണ് ഇതിലൂടെ തെളിയുന്നത്. സിനിമാ സ്‌റ്റൈലില്‍ ജീവനക്കാരോട് മാടമ്പിത്തരം കാട്ടിയാല്‍ തിരിച്ചടി താങ്ങാനാവാത്ത വിധം വലുതായിരിക്കുമെന്നും ഓര്‍മ്മിക്കണം. പെരുവഴിയില്‍ വെച്ച് ബസ് തടഞ്ഞു നിര്‍ത്തി നാണംകെടുത്തിയ മന്ത്രി, ആ നടപടിയുടെ പേരില്‍ മേനി നടിക്കുന്നതും, വെല്ലു വിളിക്കുന്നതും കേരളം കണ്ടതാണ്. ഇനിയും നടപടി ഉണ്ടാകുമെന്നും, ആരും ചോദിക്കാന്‍ വരണ്ടെന്നുമൊക്കെയുള്ള ഗീര്‍വാണങ്ങളും മൈക്കിലൂടെയും മാധ്യമങ്ങളിലൂടെയും മന്ത്രി തള്ളി വിട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രിയുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയുള്ള കോടതി ഉത്തരവ്
പക്ഷെ, മന്ത്രിയുടെ ജന്‍മിത്ത മനോഭാവം കെ എസ് ആർട്ടിസിയില്‍ കാണിക്കുമ്ബോള്‍ അത് ആസ്വദിച്ച സര്‍ക്കാരിന് തെറ്റുപറ്റി. എങ്ങനെയെങ്കിലും കെ എസ് ആർടിസിയെ രക്ഷപ്പെടുത്തി തന്നാല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. അതുകൊണ്ടാണ് നിയമവിരുദ്ധമായും, മുഷ്‌ക്കു കാട്ടിയും ജീവനക്കാരെയെല്ലാം അടിമകളെപ്പോലെ കണ്ടും മന്ത്രി മുന്നേറിയപ്പോള്‍ സര്‍ക്കാര്‍ റാന്‍ മൂളിയിരുന്നത്. എന്നാല്‍, സര്‍ക്കാരിനു കൊടുത്ത അടിയാണ് എസ് എൻ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഇന്നലത്തെ തന്തയ്ക്കുവിളി. ഇത്രയും മോശമായ ഒരാളെ മന്ത്രിയാക്കിയ സര്‍ക്കാരിന്റെ തലയിലെ പൊന്‍തൂവല്‍ കൂടിയാണ് വെള്ളാപ്പള്ളിയുടെ തന്തയ്ക്കു വിളി. സ്വന്തം തന്തയെയും അമ്മയെയും പെങ്ങളെയും പറ്റിച്ച്, സരിതയെ നശിപ്പിച്ച്, കെ എസ്ആർടിസി ജീവനക്കാരോട് വളരെ താഴ്ന്ന നിലയില്‍ ഇടപെടുന്ന ഒരാളെ ചുമക്കുന്ന സര്‍ക്കാരിന്റെ നില എന്തായിരിക്കുമെന്നും ചിന്തിക്കേണ്ടതുണ്ട്.
ഇതാണ് വെള്ളാപ്പള്ളി നടേശനിലൂടെ പുറത്തേക്കു വന്നത്. ഗണേശന്റെ തന്തയ്ക്കു വിളിച്ചത് വെള്ളാപ്പള്ളി ആയതു കൊണ്ട് സര്‍ക്കാരിനും ഒന്നും പറയാനില്ല. മിണ്ടാതെ കേള്‍ക്കുകയല്ലാതെ വേറെ മാര്‍ഗവുമില്ല. അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് കാമഭ്രാന്താണെന്നു പറഞ്ഞ് ആക്ഷേപിച്ച ആളുകൂടിയാണ് ഗണേഷ്‌കുമാറെന്ന് ഓര്‍മ്മിക്കുന്നവരുമുണ്ട്. ഇങ്ങനെ ഭൂതകാല രാഷ്ട്രീയ ചരിത്രത്തില്‍ ഗണേഷ്‌കുമാര്‍ ചെയ്തു കൂട്ടിയതിനൊക്കെ ഇപ്പോള്‍ തിരിച്ചടികള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിയേ പോകും, ഞാന്‍ എന്റെ വഴിയേ പോകും എന്ന നിലപാടാണ് ഗണേഷ്‌കുമാറിന്റേത്. അതുകൊണ്ടാണ് കുപ്പിവെള്ള കേസില്‍ തിരിച്ചടി കിട്ടിയതും. നടപടി കിട്ടിയ ഡ്രൈവര്‍, സ്ഥലംമാറ്റ ഉത്തരവ് കിട്ടയപ്പോള്‍ ഡ്യൂട്ടിക്കിടെ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായി ആശുപത്രിയിലുമായിരുന്നു.
നിയമവിരുദ്ധമായ നടപടികള്‍ ഇനിയും ഉണ്ടാകുമെന്നുള്ള വെല്ലുവിളി മന്ത്രിയില്‍ നിന്നും കിട്ടിയതോടെ ജീവനക്കാരെല്ലം ജാഗ്രതയിലാണ്. വാങ്ങുന്ന ശമ്പളം മന്ത്രിയുടെ ഔദാര്യമാണോ, ചെയ്ത ജോലിക്ക് സര്‍ക്കാര്‍ തരുന്ന കൂലിയാണോ എന്നുള്ള ആശയക്കുഴപ്പത്തിലായിരുന്നു ഇതുവരെ ജീവനക്കാര്‍. എന്നാല്‍ ചെയ്യുന്ന ജോലിക്കു കൂലിയാണ് കിട്ടുന്നതെന്നും, ഔദാര്യമല്ലെന്നുമുള്ള തിരിച്ചറിവു വന്നതോടെ മന്ത്രിയുടെ മാടമ്പിത്തരത്തിനെതിരേയും നിയമവിരുദ്ധ നടപടികള്‍ക്കെതിരേയും ജീവനക്കാര്‍ രംഗത്തിറങ്ങിത്തുടങ്ങിയിട്ടുണ്ട്. കെ എസ് ആർടിസിയിലെ ജീവനക്കാരുടെ ഫോറം ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് ജോമോന്‍ ജോസഫിന് നിയമപരമായ കാര്യങ്ങള്‍ ചെയ്തു കൊടുത്തത്.
ഫോറം ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി ഷാജന്‍ പറയുന്നത് കേള്‍ക്കൂ.
സിനിമാ സ്റ്റൈലില്‍ താന്‍ ചെയ്യുന്നതെല്ലാം സോഷ്യല്‍ മീഡിയ വഴിയും മാധ്യമങ്ങള്‍ വഴിയുമെല്ലാം പ്രചാരം നല്‍കി മുന്നേറിയപ്പോള്‍ മന്ത്രി വേറെ ലെവലാണെന്ന് വിചാരിച്ചവരുണ്ട്. കേരളത്തിലെ ഏറ്റവും മിടുക്കനായ മന്ത്രിയെന്നൊക്കെ വാഴ്ത്തുപാട്ടുകളും ഉണ്ടായി.
പക്ഷെ, സിനിമാ നടന്‍ മന്ത്രിക്ക് എന്നും സിനിമാ നടനാകാനേ പറ്റൂ എന്നതൊഴിച്ചാല്‍, പബ്ലിസിറ്റിയില്‍ വേറേ കാര്യമില്ലെന്നു മനസ്സിലാകും. പുതിയ ബസ് ഇറക്കുന്നത്, കെ എസ് ആർടിസിയെ രക്ഷിക്കാനാണോ അതോ കമ്മിഷന്‍ അടിക്കാനാണോ എന്നത് മുതല്‍, ലാഭത്തിലാണെന്നു പറഞ്ഞ ലോജിസ്റ്റിക്‌സ് സ്വകാര്യ കമ്പനിക്കു കൊടുത്ത നടപടി വരെ എന്തിനു വേണ്ടിയാണെന്ന ചോദ്യം പിന്നാലെ വരുന്നുണ്ട്.