
തേർഡ് ഐ ബ്യൂറോ
കോട്ടയം: മണർകാട് 18 ലക്ഷം രൂപയുടെ ചീട്ടുകളി പിടിച്ച ക്രൗൺ ക്ലബ് ഉദ്ഘാടനം ചെയ്തത് ബിഷപ്പ് ചിന്നപ്പ. ക്ലബിന്റെ ഉദ്ഘാടനത്തിനു പി.സി ജോർജ് എം.എൽ.എയും നടി ഷംനാ കാസിമും ഭദ്രദീപം തെളിയിക്കുകയും ചെയ്തു. ഉദ്ഘാടനത്തിന്റെ നോട്ടീസ് അടക്കമുള്ള നിർണ്ണായകമായ തെളിവുകൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു.
ഇന്ന് ഉച്ചയ്ക്കു തേർഡ് ഐ ന്യൂസ് ലൈവ് ചീട്ടുകളി ക്ലബിൽ മാലം സുരേഷ് അടക്കമുള്ളവർക്കുള്ള ബന്ധം സംബന്ധിച്ചുള്ള നിർണ്ണായക തെളിവുകൾ പുറത്തു വിട്ടിരുന്നു. മണർകാട് മാലം വാവത്തിൽ കെ.വി സുരേഷിനെ സെക്രട്ടറിയാക്കിയാണ് ക്രൗൺ ക്ലബ് രൂപീകരിച്ചിരുന്നതെന്നു തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ക്രൗൺ ക്ലബ് ഉദ്ഘാടനം ചെയ്തവരുടെ വിശദാംശങ്ങൾ തേർഡ് ഐയ്ക്കു ലഭിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ് മണർകാട് കെ.കെ റോഡിനു സമീപത്തെ ക്രൗൺ ക്ലബിൽ പൊലീസ് റെയിഡ് നടത്തി 18 ലക്ഷം രൂപ പിടിച്ചെടുത്തത്. ചീട്ടുകളിച്ചതുമായി ബന്ധപ്പെട്ട് 43 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാൽ, സംഭവത്തിൽ ഉൾപ്പെട്ട പ്രധാന ക്ലബ് നടത്തിപ്പുകാർക്കെതിരെ പൊലീസ് ഇതുവരെയും നടപടിയെടുത്തില്ലെന്നു ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ക്ലബിലെ വമ്പൻമാരുടെ ഇടപാടുകൾ പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
പി.സി ജോർജും, മേജർ ആർച്ച് ബിഷപ്പ് എമിറേറ്റ്‌സ് ചിന്നപ്പയും അടക്കമുള്ളവരാണ് പരിപാടികളിൽ പങ്കെടുത്തിരുന്നത്. മാണി സി.കാപ്പൻ എം.എൽ.എയും, ബി.ജെ.പിയുടെ അന്നത്തെ ജില്ലാ പ്രസിഡന്റ് എൻ.ഹരിയും, മണർകാട് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരും ചീട്ടുകളി ക്ലബ് ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയിരുന്നു.
എന്നാൽ, ക്ലബിന്റെ ഭാരവാഹിത്വം സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ മാലം സുരേഷിനെയും ക്ലബ് ഭാരവാഹികളെയും പ്രതി ചേർക്കുമെന്നു പൊലീസ് അറിയിച്ചു.