മണ്ണെണ്ണ വിതരണ രംഗത്തെ പ്രതിസന്ധി തീർന്നില്ല: വിതരണം ശനിയാഴ്ച ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞതല്ലാതെ സംസ്ഥാനത്തെ ഭൂരിഭാഗം കടകളിലും മണ്ണെണ്ണ എത്തിക്കാൻ സർക്കാറിന് കഴിഞ്ഞില്ല.

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം പുനരാരംഭിക്കാനായില്ല.

വിതരണം ശനിയാഴ്ച ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞതല്ലാതെ സംസ്ഥാനത്തെ ഭൂരിഭാഗം കടകളിലും മണ്ണെണ്ണ എത്തിക്കാൻ സർക്കാറിന് ആയില്ല.

കേന്ദ്രം അനുവദിച്ച മണ്ണെണ്ണ ഭാരത് പ്രെട്ടോളിയം, ഇന്ത്യൻ ഓയില്‍ കോർപറേഷൻ തുടങ്ങിയ എണ്ണക്കമ്പനികളില്‍നിന്ന് മൊത്തവ്യാപാരികള്‍ ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ആണിത്.
സര്‍ക്കാര്‍ നിലപാട് മയപ്പെടുത്താത്ത സാഹചര്യത്തില്‍ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി 24ന് വിളിച്ചുചേര്‍ത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യങ്ങള്‍ അംഗീകരിക്കാതെ മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. സംസ്ഥാനത്തെ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നാണ് മന്ത്രി ജി.ആര്‍. അനില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ നിലനിന്നിരുന്നുവെന്നും ഈ ആശങ്കകള്‍ എല്ലാം അവസാനിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു.

ഭക്ഷ്യമന്ത്രിയും റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളും മണ്ണെണ്ണ മൊത്തവ്യാപാരി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മണ്ണെണ്ണ വിതരണത്തിന്ന് വേണ്ടി വ്യാപാരികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്കൊന്നും പരിഹാരം ഉണ്ടായില്ലെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദലി വ്യക്തമാക്കി. രണ്ട് മാസം മുമ്പ് നടത്തിയ ചര്‍ച്ചയില്‍ 10 രൂപ കമ്മീഷന്‍ വേണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഏഴു രൂപ നല്‍കാമെന്ന് മന്ത്രി പറഞ്ഞിരുന്നു.

ഇപ്പോള്‍ ഒരു രൂപ കുറച്ചു കൊണ്ട് ആറുരൂപയായും മൊത്തവ്യാപാരികള്‍ക്ക് മിനിമം 350 രൂപ നല്‍കിയത് 500 രൂപയായും കിലോമീറ്ററിന് ആനുപാതികമായ തോതിലുള്ള വര്‍ധനവും വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനമാണ് മന്ത്രി നടത്തിയതെന്ന് മുഹമ്മദലി പറഞ്ഞു. ഇന്നലെ മുതല്‍ മണ്ണെണ്ണ വിതരണം ഉണ്ടാവുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ഏകപക്ഷീയമാണെന്നും മുഹമ്മദലി പറഞ്ഞു.

മണ്ണെണ്ണ വിതരണം ചെയ്യാൻ റേഷൻ വ്യാപാരികള്‍ തയാറായാല്‍ മാത്രം സംഭരിച്ചാല്‍ മതിയെന്നാണ് മൊത്തവിതരണക്കാരുടെ തീരുമാനം.