
സ്വന്തം ലേഖകൻ
ആലപ്പുഴ: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ അമ്മയായി സാവിത്രി അന്തർജ്ജനം ചുമതലയേക്കും. അടുത്ത ഒരു വർഷം കാരണവരുടെ മേൽനോട്ടത്തിൽ സാവിത്രി അന്തർജ്ജനം പൂജാദികർമ്മങ്ങൾ സ്വായത്തമാക്കും. ഇതിന് ശേഷമായിരിക്കും അമ്മയുടെ ചുമതല ഏൽക്കുക.
ഉമാദേവി അന്തർജനത്തിന്റെ ഭർതൃസഹോദര പുത്രൻ പരേതനായ എം.വി.സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജനമാണ് (83) മുറപ്രകാരം മണ്ണാറശാലയിലെ അടുത്ത അമ്മ.
കോട്ടയം നാട്ടാശ്ശേരി കാഞ്ഞിരക്കോട്ടില്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യാദേവി അന്തർജ്ജനത്തിന്റെയും മകളാണ് സാവിത്രി അന്തർജ്ജനം. സുബ്രഹ്‌മണ്യൻ നമ്പൂതിരി വിവാഹം കഴിച്ചുകൊണ്ടാണ് 13-ാം വയസിൽ മണ്ണാറശാല ഇല്ലത്തേക്ക് എത്തുന്നത്. ചെറിയമ്മയായിരുന്ന ശ്രീദേവി അന്തർജ്ജനം അന്തരിച്ചതിനെ തുടർന്നാണ് സാവിത്രി അന്തർജ്ജനം അമ്മയുടെ ചുമതലയേൽക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ 10.15നാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി അമ്മ ഉമാദേവി അന്തർജനം (93) സമാധിയായത്. രാത്രി വൈകി സംസ്കാരം നടത്തി. അനാരോഗ്യം കാരണം ഏതാനും വർഷങ്ങളായി അമ്മ നിത്യപൂജകളിൽ പങ്കെടുത്തിരുന്നില്ല. അന്ത്യനാളുകളിൽ ഏറെ അവശയായിട്ടും നാഗോപാസനയും ആചാരക്രമങ്ങളും തുടർന്നിരുന്നു. തുലാം മാസത്തിലെ ആയില്യം നക്ഷത്രത്തിൽ ക്ഷേത്രത്തിൽ നടത്തുന്ന വിഗ്രഹം എഴുന്നള്ളിക്കൽ ചടങ്ങിന് 2016ലാണ് അവസാനമായി അമ്മ നാഗരാജാവിന്റെ വിഗ്രഹമേന്തിയത്.