
സ്വന്തം ലേഖിക
കോട്ടയം: യുവാവിനെയും, വീട്ടമ്മയെയും ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു.
മാഞ്ഞൂർ കുറുപ്പന്തറ സെന്റ് സേവ്യഴ്സ് സ്കൂൾ ഭാഗത്ത് മണിമലക്കുന്നേൽ വീട്ടിൽ സണ്ണി ചാക്കോ മകൻ നിഖിൽ സണ്ണി (24) യെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാള്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ നാൽപ്പാത്തിമല പള്ളിയിൽ പാതിരാ കുർബാന സമയത്ത് പള്ളിയുടെ മുൻവശം റോഡിൽ പടക്കം പൊട്ടിക്കുകയും, ഇത് കണ്ട് ചോദ്യം ചെയ്ത നാൽപ്പാത്തിമല സ്വദേശിയായ ജോമോൻ എന്നയാളെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടയാൻ ചെന്ന ബന്ധുവായ സ്ത്രീയെയും, ഇവരുടെ മക്കളെയും പ്രതികൾ മര്‍ദ്ദിച്ചു.
സാരമായി പരിക്ക് പറ്റിയ ഇവർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന വഴി പ്രതികൾ ഇവരുടെ വാഹനം തടഞ്ഞു നിര്‍ത്തി വീണ്ടും ഇവരെ ആക്രമിക്കുകയും, ഇവരുടെ ബുള്ളറ്റും കാറും അടിച്ചു തകർക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
സംഭവത്തിനുശേഷം കടന്നു കളഞ്ഞ പ്രതികളില്‍ രാജീവ് പി കുമാർ, രഞ്ജിത്ത് രമേശൻ എന്നിവരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞദിവസം നാൽപ്പാത്തിമല ഭാഗത്തുനിന്നുതന്നെ പിടികൂടിയിരുന്നു. തുടര്‍ന്നാണ് നിഖിൽ സണ്ണി പോലീസിന്റെ പിടിയിലാകുന്നത്.
ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ വിദ്യ. വി, സി.പി.ഓ മാരായ പ്രവിനോ, സുനിൽ പി.ആർ, രാഗേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.