
കാസർഗോഡ് മഞ്ചേശ്വരം വോർക്കാടിയില്‍ മകൻ അമ്മയെ കൊന്ന് ചുട്ടുകരിച്ച സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസം പുലർച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 60 വയസുകാരിയായ ഹില്‍ഡ ഡിസൂസയാണ് മരിച്ചത്. കൃത്യത്തിന് ശേഷം മുങ്ങിയ പ്രതി മെല്‍വിൻ മൊണ്ടേരയെ മണിക്കൂറുകള്‍ക്കുള്ളില്‍ കർണാടകത്തിലെ കുന്ദാപുരത്ത് നിന്ന് പൊലീസ് പിടികൂടിയിരുന്നു.
ഉറങ്ങിക്കിടന്ന ഹില്‍ഡ ഡിസൂസയെ മകൻ മെല്‍വില്‍ മൊണ്ടേര തലക്കടിച്ച് കൊന്ന ശേഷം വീടിനു സമീപത്തെ വിറകുപുരയ്ക്ക് പുറകില്‍ കൊണ്ടിട്ട് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് അയല്‍വാസിയും ബന്ധുവുമായ ലോലിതയെ വിളിച്ച് വരുത്തി. യുവതിയുടെ കഴുത്ത് ഞെരിക്കുകയും തീ കൊളുത്തുകയും ചെയ്തു. പൊള്ളലേറ്റ മുപ്പത് വയസുകാരി ചികിത്സയിലാണ്.
അമ്മയും മെല്‍വിനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. മറ്റൊരു മകൻ ആഴ്ചകള്‍ക്ക് മുമ്ബാണ് ജോലി ആവശ്യാർത്ഥം കുവൈറ്റിലേക്ക് പോയിരുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയെന്നും കൊലപാതക കാരണം കണ്ടെത്താൻ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ജില്ലാ പൊലീസ് മേധാവി വിജയ ഭരത് റെഡി പറഞ്ഞു. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് മജ്രപള്ളയിലെ ഓട്ടോ ഡ്രൈവറായ അബ്ദുള്‍ ലത്തീഫ്, പ്രതിയെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ട് വിട്ടതായി പൊലീസിനെ അറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ മഞ്ചേശ്വരം പൊലീസ് അന്വേഷണം കർണാടകത്തിലേക്കും വ്യാപിപ്പിച്ചു. മൂന്നായി തിരിഞ്ഞ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ 200 കിലോമീറ്ററോളം പിന്തുടർന്നു. ഒടുവില്‍ കുന്ദാപുരയിലെ ഒരു ചെങ്കല്‍ ക്വാറിയില്‍ ഒളിച്ചിരിക്കുകയായിരുന്ന മെല്‍വിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. മെല്‍വിൻ സ്ഥിരം മദ്യപാനിയാണ്. സ്വത്ത് ആവശ്യപ്പെട്ട് ഇയാള്‍ അമ്മയെ ഉപദ്രവിക്കാറുണ്ടെന്നാണ് വിവരം. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ യഥാർത്ഥ കാരണം വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.