play-sharp-fill
ശബരിമല ദർശനത്തിനെത്തിയ മനിതി പ്രവർത്തകർക്ക് സ്വകാര്യ വാഹനം അനുവദിച്ചത് കോടതി ഉത്തരവിന്റെ നഗ്നലംഘനം: ഹൈക്കോടതി

ശബരിമല ദർശനത്തിനെത്തിയ മനിതി പ്രവർത്തകർക്ക് സ്വകാര്യ വാഹനം അനുവദിച്ചത് കോടതി ഉത്തരവിന്റെ നഗ്നലംഘനം: ഹൈക്കോടതി


സ്വന്തം ലേഖകൻ

കൊച്ചി: ശബരിമല ദർശനത്തിനെത്തിയ മനിതി പ്രവർത്തകർക്ക് നിലയ്ക്കൽ – പമ്പ റൂട്ടിൽ സ്വകാര്യ വാഹനം അനുവദിച്ചെങ്കിൽ അത് കോടതിയുടെ മുൻ ഉത്തരവിന്റെ നഗ്‌നമായ ലംഘനമാണെന്ന് ഹൈക്കോടതി. ഈ റൂട്ടിൽ സ്വകാര്യ വാഹനങ്ങൾ അനുവദിക്കരുതെന്നാണ് ഉത്തരവ്. ഇക്കാര്യം പരിശോധിക്കേണ്ടതുണ്ട്. മനിതി പ്രവർത്തകർക്ക് യാത്ര ഒരുക്കിയത് ഡി.ജി.പിയുടെ അറിവോടെയാണോ മറ്റേതെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചോ കോടതി ഉത്തരവ് വിഫലമാക്കാൻ ഏതെങ്കിലും തരത്തിൽ ശ്രമമുണ്ടായോ എന്നീ കാര്യങ്ങൾ വിശദീകരിക്കണം.


മനിതി പ്രവർത്തകർ ദർശനം നടത്താൻ ഡിസംബർ 23 ന് എത്തിയപ്പോൾ ഉണ്ടായ സംഭവങ്ങളിലും 24 ന് കനകദുർഗ്ഗ, ബിന്ദു എന്നിവർ ദർശനത്തിനെത്തിയപ്പോഴുണ്ടായ സംഭവങ്ങളിലും സർക്കാർ വിശദീകരണം നൽകണം. രണ്ടു ദിവസവും ഭക്തർക്ക് 20 കിലോമീറ്റർ ക്യൂവിൽ നിൽക്കേണ്ടി വന്നെന്നും സന്നിധാനത്ത് എത്താൻ നിരീക്ഷകർ പോലും ബുദ്ധിമുട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതൊഴിവാക്കാനാവുമായിരുന്നില്ലേയെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. നിരീക്ഷണ സമിതി റിപ്പോർട്ടിന്റെ പകർപ്പ് അഡ്വക്കേറ്റ് ജനറലിനും ദേവസ്വം ബോർഡ് ഉൾപ്പെടെയുളള മറ്റു കക്ഷികൾക്കും നൽകാനും ഹൈക്കോടതി നിർദ്ദേശിച്ചു. കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണോയെന്ന് പരിശോധിക്കാൻ സർക്കാർ വിശദീകരണം നൽകണമെന്നും ദേവസ്വം ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ജനുവരി ഒമ്പതിന് വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group