play-sharp-fill
മണർകാട് സ്റ്റേഷനിലെ  ലോക്കപ്പ് മരണം: അന്വേഷണം രണ്ട് ഡിവൈഎസ്പിമാർക്ക്: നാല് പൊലീസ് ഉദ്യോഗസ്ഥർ കുടുങ്ങും

മണർകാട് സ്റ്റേഷനിലെ ലോക്കപ്പ് മരണം: അന്വേഷണം രണ്ട് ഡിവൈഎസ്പിമാർക്ക്: നാല് പൊലീസ് ഉദ്യോഗസ്ഥർ കുടുങ്ങും

സ്വന്തം ലേഖകൻ

കോട്ടയം : മദ്യലഹരിയിൽ വീട്ടിൽ പ്രശ്നമുണ്ടാക്കിയ പ്രതി പൊലീസ് ലോക്കപ്പിൽ തൂങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം രണ്ട് ഡിവൈഎസ്പിമാർക്ക്. പ്രതി പൊലീസ് സ്റ്റേഷനിൽ തുങ്ങിമരിച്ച സംഭവത്തിന്റെ അന്വേഷണം ജില്ലാ കൈം റെക്കോഡ്സ് ബ്യൂറോ ഡി വൈ എസ് പി പാർത്ഥസാരഥി പിള്ളയ്ക്കും , സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ച ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് എ പ്രകാശൻ പടന്നയിലുമാണ് നടത്തുക. രണ്ട് സംഭവങ്ങളിലുമായി സ്റ്റേഷൻ ഹൗസ് ഓഫിസറായ സിഐ , പ്രതിയെ സ്റ്റേഷനിലെത്തിയ എസ് ഐ , സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജി ഡി ചാർജ് , സ്റ്റേഷനിലെ പാറാവുകാരൻ എന്നിവർക്കെതിരെ നടപടി ഉണ്ടായേക്കും. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വീട്ടുകാരുടെ പരാതിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത മണർകാട് അരീപ്പറമ്പ് പറപ്പള്ളിക്കുന്ന് നവാസാണ് (27) ചൊവ്വാഴ്ച രാവിലെ മണർകാട് പൊലീസ് സ്റ്റേഷൻ ലോക്കപ്പിനുള്ളിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയ്ക്കും , ജില്ല പൊലീസ് മേധാവി ഹരിശങ്കറിനും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അന്വേഷണത്തിന് രണ്ട് ഡിവൈഎസ്പിമാരെ നിയോഗിച്ചിരിക്കുന്നത്. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലും തുടർ നടപടികൾ. പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടായേക്കും.