video
play-sharp-fill

ദർശന സായൂജ്യമണിഞ്ഞ് ; വിശ്വാസ സഹസ്രങ്ങൾ; മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ ശനിയാഴ്ച സമാപിക്കും

ദർശന സായൂജ്യമണിഞ്ഞ് ; വിശ്വാസ സഹസ്രങ്ങൾ; മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ ശനിയാഴ്ച സമാപിക്കും

Spread the love

സ്വന്തം ലേഖകൻ

മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ദർശന സായൂജ്യമണിഞ്ഞ് വിശ്വാസ സഹസ്രങ്ങൾ. വ്രതശുദ്ധിയോടെ നോമ്പ് നോറ്റെത്തിയ പതിനായിരങ്ങൾക്ക് ആത്മീയ നിർവൃതിയും അനുഗ്രഹവും പകർന്ന് ദർശന പുണ്യമേകി കത്തീഡ്രലിൽ വെള്ളിയാഴ്ച നട തുറന്നു. പ്രധാന പള്ളിയുടെ മദ്ബഹയിൽ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചരിത്രപ്രസിദ്ധമായ ചടങ്ങാണു നടതുറക്കൽ. എട്ടുനോമ്പാചരണത്തിന്റെ ഏഴാം ദിവസമാണ് ‘നടതുറക്കൽ’ നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ വലിയ പള്ളിയിൽ നടന്ന മൂന്നിന്മേൽ കുർബാനയെ തുടർന്ന് നടന്ന മധ്യാഹ്നപ്രാർഥനയ്ക്കു ശേഷം വിശ്വാസികളുടെ കണ്ഠങ്ങളിൽനിന്ന് ഇടതടവില്ലാതെ ഒഴുകിയ പ്രാർഥനാ മഞ്ജരികൾക്കു നടുവിൽ നടതുറക്കൽ ചടങ്ങുകൾ നടന്നു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ നടതുറക്കൽ ശുശ്രൂഷകൾക്ക് പ്രധാനകാർമ്മികത്വം വഹിച്ചു. കോട്ടയം ഭദ്രാസന മെത്രാപോലീത്ത തോമസ് മോർ തീമോത്തിയോസ് സന്നിഹിദനായിരുന്നു. കത്തിച്ച മെഴുകുതിരിയുമായി വൈദീകരും ശെമാശന്മാരും ശുശ്രൂഷകരും മദ്ബഹായിൽ പ്രാർഥനാനിരതരായി നിന്നപ്പോൾ എത്തിചേർന്ന വിശ്വാസികൾ ഏകസ്വരത്തിൽ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേഷിക്കണമേ എന്ന് ഏറ്റുപറഞ്ഞു ചടങ്ങിൽ പങ്കെടുത്തു. വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കുന്നതിനും നടതുറക്കൽച്ചടങ്ങിന് സാക്ഷ്യം വഹിക്കുവാനും നാനാജാതിമതസ്ഥരായ ആയിരക്കണക്കിനു വിശ്വാസികൾ നാടിന്റെ നാനാഭാഗങ്ങളിൽനിന്നു രാവിലെ മുതൽ എത്തിക്കൊണ്ടിരുന്നു. നടതുറപ്പു സമയത്ത് വൻ തിരക്കാണ് പള്ളിക്കകത്തും പുറത്തും അനുഭവപ്പെട്ടത്.

ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ ശനിയാഴ്ച സമാപിക്കും. വെള്ളിയാഴ്ച രാവിലെ പ്രധാന പള്ളിയിൽ നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ പ്രധാനകാർമ്മികത്വം വഹിച്ചു. അങ്കമാലി പെരുമ്പാവൂർ മേഖലാ മെത്രാപോലീത്ത മാത്യൂസ് മോർ അപ്രേം സന്നിഹിദനായിരുന്നു. തുടർന്ന് നടന്ന നടതുറക്കൽ ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ പധാനകാർമ്മികത്വം വഹിച്ചു. കോട്ടയം ഭദ്രാസന മെത്രാപോലീത്ത തോമസ് മോർ തീമോത്തിയോസ് സന്നിഹിദനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുന്നാൾ ദിവസമായ ശനിയാഴ്ച് വിതരണം ചെയ്യുന്ന പാച്ചോർ നേർച്ച തയ്യാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷയാത്ര വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്നു. രാത്രി 10ന് പ്രദക്ഷിണവും പാരമ്പര്യത്തനിമയിൽ നടത്തുന്ന മാർഗംകളിയും പരിചമുട്ടുകളിയും ആകാശവിസ്മയവും നടന്നു. പാച്ചോർ േനർച്ചയുടെ കൂപ്പൺ എടുത്തവർക്ക് ശനിയാഴ്ച പുലർച്ചെ 12 മണിയോടെ പാച്ചോർ നേർച്ച വിതരണവും ചെയ്തു തുടങ്ങും. പെരുന്നാളിന്റെ എട്ടാം ദിവസമായ ശനിയാഴ്ച മൂന്നിന്മേൽ കുർബാനയ്ക്ക് മൈലാപ്പൂർ ഭദ്രാസന മെത്രാപോലീത്ത ഐസക്ക് മോർ ഒസ്താത്തിയോസ് പ്രധാനകാർമ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പ്രദക്ഷിണം, ആശീർവാദം. മൂന്നിന് നടക്കുന്ന നേർച്ചവിളമ്പോടെ പെരുന്നാൾ സമാപിക്കും.

മണർകാട് പള്ളിയിൽ ശനിയാഴ്ച

കരോട്ടെ പള്ളിയിൽ കുർബാന രാവിലെ 6.30ന്, താഴത്തെ പള്ളിയിൽ രാവിലെ എട്ടിന് പ്രഭാത പ്രാർഥന, ഒൻപതിന് മൂന്നിന്മേൽ കുർബാന – ഐസക്ക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, ഉച്ചകഴിഞ്ഞ് രണ്ടിന് പ്രദക്ഷിണം, ആശീർവാദം. മൂന്നിന് നേർച്ചവിളമ്പ്.