
സഹപ്രവർത്തകനെ ഒറ്റിയ ഇൻസ്‌പെക്ടർക്ക് സംരക്ഷണം ഒരുക്കി അദൃശ്യ വലയം..! പിന്നിൽ കണ്ണൂരുകാരനായ മന്ത്രിയെന്ന് സൂചന; മാലം സുരേഷിനും ചീട്ടുകളിക്കാർക്കും വേണ്ടി പൊലീസിനെ ഒറ്റിയ ഇൻസ്‌പെക്ടർ രതീഷ്‌കുമാറിനു രണ്ടാഴ്ച കഴിഞ്ഞിട്ടും സസ്‌പെൻഷനില്ല; മാലം സുരേഷ് വിളിച്ചിരുന്നതായി രതീഷ് കുമാർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി കളത്തിൽ നിന്നും 18 ലക്ഷം രൂപ പിടികൂടിയ സംഭവത്തിൽ സഹ പ്രവർത്തകനായ ഇൻസ്‌പെക്ടറെ ഒറ്റിയ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രതീഷ്‌കുമാറിനെതിരെ നടപടികളൊന്നുമില്ല. സംഭവം നടന്ന് രണ്ടാഴ്ചയോടടുക്കാറായിട്ടും രതീഷ്‌കുമാറിനെതിരെ ഇതുവരെയും നടപടി സ്വീകരിക്കാൻ പൊലീസിനു സാധിച്ചിട്ടില്ല. ജില്ലാ പൊലീസ് മേധാവി രതീഷ്‌കുമാറിനെതിരെ അന്വേഷണ റിപ്പോർട്ട് ഐജിയ്ക്കു സമർപ്പിച്ചെങ്കിലും ഇതുവരെയും നടപടികൾ എങ്ങും എത്തിയിട്ടില്ല. കണ്ണൂരുകാരനായ മന്ത്രിയാണ് രതീഷിനെ സംരക്ഷിക്കുന്നതെന്ന സൂചന പുറത്തു വന്നു.
ജൂലായ് 11 ന് മണർകാട് ക്രൗൺ ക്ലബിൽ നടന്ന ചീട്ടുകളിയുമായി ബന്ധപ്പെട്ടുണ്ടായ ഫോൺ വിളി വിവാദമാണ് മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രതീഷ്‌കുമാറിനു കുടുക്കായി മാറിയത്. ഇന്നലെ കാഞ്ഞിരപ്പള്ളി ഡിവൈ എസ് പി സന്തോഷ് കുമാർ മുമ്പാകെ, മാലം സുരേഷ് വിളിച്ചിരുന്നതായി രതിഷ്കുമാർ മൊഴി നല്കി . മണർകാട് ക്രൗൺ ക്ലബ് സെക്രട്ടറി മാലം സുരേഷ് എന്ന കെ.വി സുരേഷിന് വിവരങ്ങൾ ഒറ്റിയിരുന്നത് മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ രതീഷ്‌കുമാറാണ് എന്നു നേരത്തേ കണ്ടെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി സി.ഐയുടെ ചുമലിൽ കുറ്റം ചാർത്തി രക്ഷപെടാനുള്ള നീക്കമാണ് മണർകാട് എസ്.എച്ച.ഒ രതീഷ്‌കുമാർ നടത്തിയിരുന്നതെന്നു വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ടാണ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറും, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി അനീഷ് വി.കോരയും നൽകിയത്. ഇതിനു പിന്നാലെ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന രതീഷ്‌കുമാർ അവധിയിൽ പോകുകയും ചെയ്തു. എന്നാൽ, ഇതുവരെയും രതീഷിനെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
മാലം സുരേഷ് അടക്കമുള്ള ബ്ലേഡ് ചീട്ടുകളി മാഫിയ സംഘത്തിന്റെ പിണിയാളുകൾ രതീഷ്‌കുമാറിന്റെ സസ്‌പെൻഷനും, ഇയാൾക്കെതിരായ നടപടിയും ഒഴിവാക്കാൻ ശ്രമം തുടരുന്നതായാണ് സൂചന. ഇതിനായി തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരെ കണ്ടതായി തേർഡ് ഐ ന്യൂസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് നടപടി ഇത്രയും നീണ്ടു പോകാൻ കാരണമെന്നാണ് ലഭിക്കുന്ന സൂചനകൾ.