എന്നെ ഒരിക്കലും വിട്ടുപോകില്ലെന്ന് സത്യം ചെയ്യ്… എന്നും ഞാൻ നിന്റെ കൂടെയുണ്ടാകും…’ അങ്ങനെ ഒത്തിരിയൊത്തിരി പ്രോമിസുകള്‍ മുഴങ്ങുന്ന ഇടവഴി; അതുവരെ പറഞ്ഞുതീർത്ത കഥകള്‍ക്ക് തൽക്കാലം വിരാമമിട്ടുകൊണ്ട് കൈകളിലുള്ള ഓർമ്മപ്പൂട്ടുകള്‍ ഇരുമ്പ് കമ്പികളിൽ താഴിട്ടുപൂട്ടും; അങ്ങ് പാരീസിലെ ലൗ ലോക്ക് ബ്രിഡ്ജിലെ പ്രണയത്താഴുകളുടെ കഥ നമുക്കെന്നും കേള്‍ക്കാനിഷ്ടമാണ്. എന്നാല്‍, അങ്ങനെയൊരു ഇടം നമ്മുടെ മാനാഞ്ചിറയിലും; കേരളത്തിൻ്റെ പാരീസാവുമോ മാനാഞ്ചിറ

Spread the love

കോഴിക്കോട്:’എന്നെ ഒരിക്കലും വിട്ടുപോകില്ലെന്ന് സത്യം ചെയ്യ്… എന്നും ഞാൻ നിന്റെ കൂടെയുണ്ടാകും…’ അങ്ങനെ ഒത്തിരിയൊത്തിരി പ്രോമിസുകള്‍ മുഴങ്ങുന്നുണ്ട് ആ ഇടവഴിയില്‍.

കൂട്ടിവെച്ച ഓർമ്മകള്‍ പൂട്ടിയിട്ട് സൂക്ഷിക്കാൻ കൈകള്‍ കോർത്ത് കഥകള്‍ പറഞ്ഞ് അവർ അവിടെയെത്തും. ദൂരേക്ക് നോക്കി ഒരുമിച്ചുകണ്ട സ്വപ്നങ്ങള്‍ എണ്ണിപ്പറയും. പരസ്പരം ചേർത്തുപിടിച്ച്‌ നമ്മളൊന്നാണെന്ന് ഊട്ടിയുറപ്പിക്കും.

അതുവരെ പറഞ്ഞുതീർത്ത കഥകള്‍ക്ക് തത്കാലം വിരാമമിട്ടുകൊണ്ട് കൈകളിലുള്ള ഓർമ്മപ്പൂട്ടുകള്‍ ഇരുമ്ബുകമ്ബികളില്‍ താഴിട്ടുപൂട്ടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങളുടെ ഓർമ്മകള്‍ക്കും സന്തോഷങ്ങള്‍ക്കും കണ്ണ് പറ്റാത്തിരിക്കാൻ ആ താക്കോല്‍ ഒാളങ്ങളുടെ ആഴത്തിലേക്ക് വലിച്ചെറിയും.

അങ്ങ് പാരീസിലെ ലൗ ലോക്ക് ബ്രിഡ്ജിലെ പ്രണയത്താഴുകളുടെ കഥ നമുക്കെന്നും കേള്‍ക്കാനിഷ്ടമാണ്. എന്നാല്‍, അങ്ങനെയൊരു ഇടം നമ്മുടെ മാനാഞ്ചിറയിലുമുണ്ട്. പ്രണയം താഴിട്ടുപൂട്ടുന്ന ചിറയ്ക്ക്. വൈകുന്നേരങ്ങളില്‍ മിണ്ടിപ്പറഞ്ഞിരിക്കാൻ ആളുകള്‍ കൂട്ടമായെത്തുന്ന മാനാഞ്ചിറയില്‍ പ്രണയത്തിന്റെ ഓർമ്മകള്‍ കൊരുത്തിടുന്ന ഇരുമ്ബുകമ്ബികള്‍ കാണാൻതന്നെ കൗതുകമാണ്. പ്രണയിതാക്കളെത്തി തങ്ങളുടെ പേരുകള്‍ കൊത്തിയ പൂട്ടുകള്‍ ചിറയ്ക്കടുത്തുളള കമ്ബികളില്‍വെച്ച്‌ പൂട്ടും. താക്കോല്‍ ചിറയിലേക്ക് വലിച്ചെറിയും, മറ്റു ചിലർ താക്കോല്‍ സൂക്ഷിച്ചുവെക്കും. വർഷങ്ങള്‍ക്കുശേഷം താക്കോലുമായി വീണ്ടും ഇവിടെയെത്തി മറ്റൊരു മധുരനിമിഷം സൃഷ്ടിക്കാമല്ലോയെന്ന വിശ്വാസത്തില്‍.

പൂട്ടും താക്കോലും എങ്ങനെ പ്രണയത്തില്‍പ്പെട്ടുവെന്ന് സംശയിക്കുന്നവർ നദയെയും നെല്‍ജയെയുംപ്പറ്റി അറിയണം. ഒന്നാംലോകയുദ്ധം കൊടുമ്ബിരിക്കൊണ്ട കാലത്തുണ്ടായ ഒരു സെർബിയൻ പ്രണയകഥ. സ്കൂള്‍ ടീച്ചറായ നദയും പട്ടാളക്കാരനായ നെല്‍ജയും സെർബിയൻ പട്ടണമായ വേർണ്യാക ബാന്യയിലെ ഒരു പാലത്തില്‍വെച്ചാണ് തങ്ങളുടെ പ്രണയം പറയുന്നത്. എന്നാല്‍, യുദ്ധത്തിനായി നെല്‍ജയ്ക്ക് ഗ്രീസിലേക്ക് പോകേണ്ടിവന്നു. അയാള്‍ ഗ്രീസില്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നു. ഇതറിഞ്ഞ നദ ഹൃദയംതകർന്ന് മരിച്ചു. നദയുടെ പ്രണയത്തകർച്ച നാടാകെ അറിഞ്ഞു.

നദയുടെ അവസ്ഥ മറ്റാർക്കും വരാതിരിക്കാൻ, പ്രണയം തകരാതിരിക്കാൻ മറ്റുള്ളവർ പാലത്തിന്റെ കൈവരികളില്‍ പേരുകളെഴുതിയ പൂട്ടിടാൻ തുടങ്ങി. ഇറ്റാലിയൻ എഴുത്തുകാരൻ ഫെഡ്രിക് മോച്ചയുടെ ‘ഐ വാണ്ട് യു’ എന്ന പുസ്തകത്തില്‍ വടക്കൻ റോമിലെ ലൗ ലോക്കുകളെപ്പറ്റിപറയുന്നുണ്ട്. പുസ്തകം ഹിറ്റായതിനുശേഷം ലൗ ലോക്കും ലോകത്തിന്റെ പലയിടത്തും ഹിറ്റായിമാറി.

പലയിടത്തും പ്രണയപ്പൂട്ടുകള്‍ പ്രണയം തകരാതിരിക്കാനുളള പ്രാർഥനയാണെങ്കില്‍ മാനാഞ്ചിറയിലെ പ്രണയപ്പൂട്ടുകള്‍ സ്വരൂക്കൂട്ടിവെച്ച നിമിഷങ്ങള്‍ പൂട്ടിവെക്കുന്ന ഇടമാണ്. പിന്നീട് എപ്പോഴെങ്കിലുംവന്ന് ആ നിമിഷങ്ങള്‍ ഓർത്തെടുക്കാൻ പറ്റുന്ന പ്രണയവീഥി. ഭാരം താങ്ങാനാവാത്തതിനാല്‍ പാരീസിലെ ലൗ ലോക്ക് ബ്രിഡ്ജില്‍ ഇപ്പോള്‍ ആർക്കും പ്രണയപ്പൂട്ടിടാനാകില്ല. എന്നാല്‍, പാരീസിനെയും നദയെയും ഓർത്ത് കോഴിക്കോട്ടെ പ്രണയിതാക്കള്‍ മാനാഞ്ചിറയില്‍ ഇപ്പോഴും പൂട്ടിടുന്നുണ്ട്. അവന്റെ സ്നേഹത്തിന്റെ താക്കോല്‍ എന്റെ കൈയിലാണെന്ന് സമാധാനിച്ച്‌ അവളും നമ്മുടെ സ്നേഹം പൂട്ടിട്ട് ഭദ്രമാക്കിയെന്നോർത്ത് അവനും വൈകുന്നേരങ്ങളില്‍ മാനാഞ്ചിറയുടെ പടിയിറങ്ങാറുണ്ട്….