
ജോലിക്കായി ബെംഗളൂരുവിൽ എത്തിയ കടുത്തുരുത്തി പാലകര സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി ; സുഹ്യത്ത് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
കടുത്തുരുത്തി : ജോലിക്കായി പോയ പാലകര സ്വദേശിയെ ബെംഗളൂരുവിൽ കാണാതായെന്നു പരാതി. കാഞ്ഞിരം തടത്തിൽ തങ്കച്ചന്റെ മകൻ ശ്യം തങ്കച്ചനെ (30) ആണു 16നു രാത്രി 7നു ശേഷം കാണാനില്ലെന്നു കാട്ടി മാതാപിതാക്കൾ കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്.
പെയിന്റിങ് ജോലിക്കായി കാട്ടാമ്പാക്ക് സ്വദേശി ജോബി വിളിച്ചതിനെ തുടർന്നാണു ശ്യാമും സുഹൃത്ത് ബിബിനും ബെംഗളൂരുവിലേക്കു പോയത്. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കാത്തിരിക്കാനാണു ജോബി പറഞ്ഞിരുന്നത്. എന്നാൽ ഇരുവരും 16നു രാത്രി സ്റ്റേഷനിൽ ഇറങ്ങി കാത്തിരുന്നെങ്കിലും ജോബി എത്തിയില്ല. ഇതിനിടയിൽ സ്റ്റേഷനു പുറത്തിറങ്ങിയ ശ്യാമിനെ പിന്നീടു കാണാതായെന്നാണു സുഹൃത്ത് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരെയും ജോലിക്കായി വിളിച്ചു കൊണ്ടുപോയ ജോബിയെ ശ്യാമിന്റെ സഹോദരൻ ശരത് പിറ്റേന്നു വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം കണ്ടു. തുടർന്നു റെയിൽവേ പൊലീസ് ജോബിയെ പിടികൂടി. പൊലീസ് ആവശ്യപ്പെട്ടതോടെ ശ്യാമിന്റെ ബന്ധുക്കൾക്കൊപ്പം ജോബിയും ശ്യാമിനെ തിരഞ്ഞു ബെംഗളൂരുവിലെത്തി. സംഭവത്തിൽ കർണാടക പൊലീസ് പിന്നീടു ജോബിയെ കസ്റ്റഡിയിലെടുത്തു. ശ്യാമിനെപ്പറ്റി ഇതുവരെ വിവരമൊന്നും കിട്ടിയിട്ടില്ല.