
നാഗർകോവിൽ: പൊങ്കൽ ആഘോഷത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ടെമ്പോ ഡ്രൈവർ വെട്ടേറ്റ് മരിച്ചു.
സരലൂരിലാണ് തർക്കമുണ്ടായത്. സരലൂർ സ്വദേശിയായ രമേഷ് (45) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് നടന്ന കലാപരിപാടികള്‍ക്കിടെയാണ് തർക്കമുണ്ടായത്.
പരിപാടിക്കിടെ രമേഷും സംഘവും ബഹളമുണ്ടാക്കിയതിനെ കോട്ടാർ സ്വദേശിയായ മറ്റൊരു ടെമ്പോ ഡ്രൈവർ മുകേഷ് കണ്ണൻ ചോദ്യം ചെയ്തു. പിന്നീട് അത് ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിന് പിന്നാലെ മുകേഷ് കണ്ണൻ വീട്ടിലേക്ക് മടങ്ങിയെങ്കിലും രമേഷും മണികണ്ഠനും മുകേഷിന്റെ വീട്ടിലെത്തി ഇയാളെ അക്രമിക്കാൻ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായ മുകേഷ് കണ്ണൻ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് രമേഷിനെ ക്രൂരമായി വെട്ടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. തടയാൻ ശ്രമിച്ച മണികണ്ഠനും വെട്ടേറ്റു.
രമേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ രമേഷിന്റെ സുഹൃത്ത് മണികണ്ഠനെ അതീവ ഗുരുതരാവസ്ഥയില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടാർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. രമേഷിന്റെ സഹോദരൻ സുരേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുകേഷ് കണ്ണനെ അറസ്റ്റ് ചെയ്തു.



