
സ്വന്തം ലേഖിക
ബെംഗളൂരു: മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിന് അമ്മയെ കൊലപ്പെടുത്തിയ കേസിൽ 26 കാരനെ കർണാടക പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. മൈലസാന്ദ്രയിലെ ലൂക്കോസ് ലേഔട്ടിൽ താമസിക്കുന്ന ദീപക് എന്നയാളാണ് അറസ്റ്റിലായത്. ജൂൺ ഒന്നിന് ദീപക് തന്റെ അമ്മ ഫാത്തിമ മേരിയെ (50) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ സഹോദരി ജോയ്സ് മേരിയാണ് അമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പരാതി നൽകിയത്.
ഫാത്തിമ മേരി പച്ചക്കറികൾ വിറ്റ് കുടുംബത്തിന് ഉപജീവനം നടത്തിയിരുന്ന വീട്ടമ്മയാണ്. പതിവുപോലെ വിൽക്കാൻ പച്ചക്കറി ശേഖരിക്കാൻ അവർ ഫാമിലേക്ക് പോയിരുന്നു. ഫാമിൽ നിന്ന് അമ്മയെ തിരികെ കൊണ്ടുവരാൻ ജോയ്സ് മേരി സഹോദരനോട് ആവശ്യപ്പെട്ടിരുന്നു. അച്ഛൻ ആരോഗ്യസ്വാമിയെ വിളിച്ച് അമ്മ റോഡരികിൽ കുഴഞ്ഞുവീണതായി ദീപക് പറഞ്ഞിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ അമ്മയെ കൊലപ്പെടുത്തിയത് താനാണെന്ന് ദീപക് സമ്മതിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മയെ കണ്ടതിന് ശേഷം ദീപക് തനിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. തന്റെ പക്കൽ പണമില്ലെന്ന് മേരി പറഞ്ഞു. രോഷാകുലനായ പ്രതി മേരി ധരിച്ചിരുന്ന സാരി ഉപയോഗിച്ചുതന്നെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മേരിയുടെ പക്കലുണ്ടായിരുന്ന 700 രൂപ കൈക്കലാക്കി പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.