
ഉപ്പുതറ: തലയ്ക്ക് മാരകമായി പരിക്കേറ്റ് റോഡരികിൽ കിടന്ന യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ചപ്പാത്ത് പുതുപ്പറമ്പിൽ ബിനോജ് മോഹനൻ(48) മരിച്ച സംഭവത്തിലാണ് പീരുമേട് ഡിവൈ.എസ്.പി. വിശാൽ ജോൺസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ ജില്ലാ പോലീസ് മേധാവി നിയോഗിച്ചത്.
പിതാവ് മോഹനൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ് നടപടി. മോഹനൻ നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മിഷനും നടപടി തുടങ്ങി. ജനുവരി 25ന് തൊടുപുഴയിൽ നടന്ന സിറ്റിങ്ങിൽ ജില്ലാ പോലീസ് മേധാവി, ഡിവൈ.എസ്.പി., ആദ്യം കേസ് അന്വേഷിച്ച ഉപ്പുതറ സി.ഐ., എസ്.ഐ. എന്നിവരെ വിളിച്ചുവരുത്തിയിരുന്നു. നാലുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനും മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് ചികിത്സാ പിഴവ് കണ്ടെത്താനും നിർദേശം നൽകി.
2023 ഒക്ടോബർ 24ന് രാത്രി 10നാണ് ബിനോജിനെ വീടിന് തൊട്ടുമുൻപിലുള്ള റോഡരികിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആരോ വീണ് കിടക്കുന്നുവെന്ന് വാഹനത്തിൽ അതുവഴിവന്ന യാത്രക്കാരാണ് വീട്ടിലറിയിച്ചത്. ബിനോജിന്റെ അച്ഛൻ പി.കെ.മോഹനൻ ഉടൻതന്നെ റോഡിൽ ഇറങ്ങി നോക്കുകയും മകൻ പരിക്കേറ്റ് കിടക്കുന്നത് കാണുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയ്ക്ക് പിന്നിലെ മുറിവിൽനിന്ന് രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു. പെട്ടെന്നുതന്നെ ബിനോജിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഉടൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അവിടത്തെ ചികിത്സയിലും കാര്യമായ പുരോഗതി ഉണ്ടായില്ല. അതിനാൽ, ബിനോജിനെ വീട്ടിലെത്തിച്ച് ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള ചികിത്സ തുടർന്നെങ്കിലും 160-ാം ദിവസം 2024 ഏപ്രിൽ ഒന്നിന് ബിനോജ് മരിച്ചു.



