
മലപ്പുറം : നറുകരയിൽ കവുങ്ങിൻ തോപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് ഒരാഴ്ച്ചയോളം പഴക്കം.
നറുകര അടുങ്ങംപുറം നഗറിലെ വേലായുധന്റെ മകൻ നിഷാന്ത് (40) ആണ് മരിച്ചത്. നറുകര അത്തിക്കോട് നഗർ ശ്മശാനത്തിന് താഴെ കവുങ്ങിൻ തോപ്പിലാണ് വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടത്. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. നിഷാന്തിന്റേത് അപകട മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കവുങ്ങിൽ നിന്ന് പറിച്ച അടക്ക, അഴിച്ചുവെച്ച നിലയിൽ ചെരുപ്പ്, ഷർട്ട്, മുണ്ട്, എന്നിവയും മൊബൈൽ ഫോണും കണ്ടെത്തി. അടയ്ക്ക പറിക്കാനായി കയറിയപ്പോൾ പിടിവിട്ട് കവുങ്ങിൽ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കുറച്ച് ദിവസമായി നിഷാന്ത് വീട്ടിലെത്തിയിരുന്നില്ല. ദൂരെയെവിടെയോ ജോലിക്ക് പോയതാകുമെന്നാണ് അമ്മ യശോദയും സഹോദരങ്ങളും കരുതിയത്. നിഷാന്ത് അവിവാഹിതനാണ്.
നിജേഷ്, റിഷ എന്നിവരാണ് സഹോദരങ്ങൾ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.



