ബീവറേജ് ഷോപ്പിൽ നിന്നും മദ്യം വാങ്ങി ഉയർന്ന വിലയിൽ മറിച്ച് വിറ്റു; എക്സൈസ് സംഘത്തിന് ഒറ്റിക്കൊടുത്തതിലുള്ള വിരോധം ; മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 48 കാരനെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി മുണ്ടുകുഴി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ പിണ്ടി സന്തോഷ് എന്നു വിളിക്കുന്ന സന്തോഷ് കുമാർ (48) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ ഉച്ചയോടുകൂടി ചങ്ങനാശ്ശേരി ബിവറേജ് ഷോപ്പിൽ നിന്നും മദ്യം വാങ്ങാൻ എത്തിയ കുറിച്ചി സ്വദേശിയായ മധ്യവയസ്കനെ ബിവറേജിന് സമീപം വച്ച് കയ്യിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സന്തോഷ് ബീവറേജ് ഷോപ്പിൽ നിന്നും മദ്യം വാങ്ങി ഉയർന്ന വിലയിൽ മറിച്ച് വിൽക്കുന്നത് എക്സൈസ് സംഘത്തിന് മധ്യവയസ്കൻ ഒറ്റിക്കൊടുത്തതിലുള്ള വിരോധം മൂലമാണ് ഇയാൾ മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമത്തിന് ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.
പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ മാരായ ജയകൃഷ്ണൻ, രാജ് മോഹന്‍, സി.പി.ഓ മാരായ ബേബി, സുനിൽ, ബോബി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സന്തോഷിന് ചങ്ങനാശ്ശേരി സ്റ്റേഷനിൽ കൊലപാതക ശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.