ഇരുചക്ര വാഹനത്തിലെത്തി പൊലീസ് ജീപ്പിന്റെ ചില്ലെറിഞ്ഞ് തകർത്തു; കൂട്ടാളി പിടിയിലായതറിഞ്ഞ് ഒളിവിൽ പോയ മുഖ്യപ്രതിയും പിടിയിൽ

Spread the love

തിരുവനന്തപുരം: പൊലീസ് ജീപ്പിനു നേരെ കല്ലെറിഞ്ഞ കേസിലെ മുഖ്യപ്രതി പിടിയിൽ. നേമം സ്വദേശി അർജുനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം ഒമ്പതാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.നേമം തൂക്കുവിളക്ക് സമീപം ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ട് പേർ കൺട്രോൾ റൂംവാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ് എറിഞ്ഞുപൊട്ടിക്കുകയായിരുന്നു. കൂട്ടുപ്രതി വിച്ചാവി എന്നു വിളിക്കുന്ന വിശാഖിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

കൂട്ടാളി പിടിയിലായതറിഞ്ഞ് ഒളിവിൽ പോയ അർജുനെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ ഊർജ്ജിതാന്വേഷണത്തിൽ ഒളിത്താവളത്തിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.ഇവർ കൃത്യത്തിനുപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫോർട്ട് എ.സി.പി ഷാജിയുടെ നേതൃത്വത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ,എസ്.ഐമാരായ വിപിൻ, പ്രസാദ് ,അജിത് കുമാർ, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒമാരായ ദീപക്, ബിനു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.