
മമ്മൂട്ടിക്ക് സ്ഥാനം നഷ്‍ടമായി, മോഹൻലാല്‍ എത്രാമത്?, കളക്ഷനില്‍ പൃഥ്വിരാജും ടൊവിനോയും എവിടെ? 25 വര്‍ഷത്തെ കേരള ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്
പണക്കിലുക്കത്തിലാണ് ഇന്ന് ഇന്ത്യൻ ഭാഷകളിലെ സിനിമകളടെയും വിജയത്തെ നിര്‍ണയിക്കുന്നത്. ഇന്ന് 1000 കോടി പ്രതീക്ഷകള്‍ സിനിമാ പ്രവര്‍ത്തകരുടെ അത്യാഗ്രഹമല്ലാതായിരിക്കുന്നു. അത്രയ്‍ക്കില്ലെങ്കിലും മോളിവുഡ് സിനിമയും ഇന്ന് കോടികളുടെ കണക്കെടുപ്പില്‍ ഇടംനേടിയിട്ടുണ്ട്.
മലയാളത്തിന്റെ 24 വര്‍ഷത്തെ ഗ്രോസ് കളക്ഷൻ പരിശോധിക്കുകയാണ് ഇവിടെ. ആരൊക്കെയാണ് മുന്നില്‍ എന്ന് അറിയുന്നത് സിനിമാ ആസ്വാദകര്‍ക്ക് കൗതുകമുള്ളതായിരിക്കും. കേരളത്തില്‍ 2000 തൊട്ടിങ്ങോട്ട് ഏതൊക്കെ ചിത്രങ്ങളാണ് ഒന്നാമത് എത്തിയത് എന്നാണ് ഓരോ വര്‍ഷത്തെയും മലയാളത്തിലെ ഗ്രോസ് കളക്ഷൻ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇവിടെ പരിശോധിക്കുന്നത്. വര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ കളക്ഷനില്‍ ഏത് താരമാണ് മുന്നില്‍ എന്നതാണ് നിലവില്‍ പരിശോധിക്കുന്നത്.
രണ്ടായിരത്തില്‍ മോഹൻലാല്‍ നായകനായ നരസിംഹമാണ് കളക്ഷനില്‍ ഗ്രോസ് അടിസ്ഥാനത്തില്‍ മുന്നിലെത്തിയ മലയാള സിനിമ. നരസിംഹം നേടിയത് 21 കോടിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2001ലും മോഹൻലായിരുന്നു മുന്നില്‍. മോഹൻലാലിന്റെ രാവണപ്രഭു 17 കോടിയുമായി കളക്ഷനില്‍ ഒന്നാമത് എത്തി. ദിലീപ് നായകനായ മീശമാധവൻ എന്ന ചിത്രം മൂന്നാം സ്ഥാനത്ത് 2003ല്‍ എത്തിയപ്പോള്‍ കളക്ഷൻ 19 കോടി രൂപയായിരുന്നു. 2003ലും മോഹൻലാല്‍ ഒന്നാമത് എത്തി. ബാലേട്ടൻ നേടിയത് 14 കോടിയായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മമ്മൂട്ടി കളക്ഷനില്‍ ആദ്യമായി ഒന്നാമത് എത്തുന്നത് 2004ല്‍ ആണ്. സേതു രാമയ്യര്‍ 14 കോടി കളക്ഷൻ നേടിയപ്പോഴാണ് മമ്മൂട്ടി ഒന്നാമത് എത്തിയത്.
തൊട്ടുപിന്നാലെ മമ്മൂട്ടി 2005ലും ഒന്നാമതെത്തി. മമ്മൂട്ടിയുടെ രാജമാണിക്യം നേടിയത് 25 കോടിയുടെ കളക്ഷൻ എന്നത് അക്കാലത്തെ വൻ റെക്കോര്‍ഡുമായിരുന്നു.
ക്ലാസ്‍മേറ്റ്‍സായിരുന്നു 2006ല്‍ മുന്നില്‍ എത്തിയത്. പൃഥ്വിരാജടക്കമുള്ളവര്‍ പ്രധാന വേഷങ്ങളിലെത്തിയപ്പോള്‍ 24 കോടിയാണ് ക്ലാസ്‍മേറ്റ്‍സ് നേടിയത്. 2007ല്‍ മമ്മൂട്ടിയുടെ മായാവി 15 കോടി രൂപ നേടി ഒന്നാമത് എത്തി. മലയാളത്തിലെ ഒട്ടമിക്ക പ്രധാന താരങ്ങളും ഭാഗമായ ട്വന്റി 20 ആയിരുന്നു 2008ല്‍ ഒന്നാമത്. ട്വന്റി 20 33 കോടിയായിരുന്നു കളക്ഷൻ നേടിയത്. 2009ലും 2010ലും മമ്മൂട്ടി തന്നെയായിരുന്നു കളക്ഷനില്‍ മുന്നില്‍. പഴശ്ശിരാജ 2009ല്‍ 15 കോടി കളക്ഷൻ നേടി.
മമ്മൂട്ടിയുടെ പോക്കിരിരാജ നേടിയത് 16.5 കോടി രൂപയായിരുന്നു. മോഹൻലാല്‍, സുരേഷ് ഗോപി, ദിലീപ് ചിത്രമായ ക്രിസ്റ്റ്യൻ ബ്രദേഴ്‍സായിരുന്നു 2011ല്‍ ഒന്നാമത്. ക്രിസ്റ്റ്യൻ ബ്രദേഴ്‍സ് 28 കോടിയായിരുന്നു കളക്ഷൻ നേടിയത്. 2012ല്‍ മായമോഹിനിയിലൂടെ ദിലീപായിരുന്നു മുന്നില്‍. മായാമോഹിനി നേടിയത് 22 കോടിയായിരുന്നു. 2013ല്‍ മോഹൻലാല്‍ മറ്റൊരു റെക്കോര്‍ഡുമായി കളക്ഷനില്‍ മുന്നിലെത്തി. മോഹൻലാലിന്റെ ദൃശ്യത്തിന് 75 കോടിയായിരുന്നു. ദുല്‍ഖര്‍ നിവിൻ പോളി, ഫഹദ് ചിത്രം ബാംഗ്ലൂര്‍ ഡേയ്‍സാണ് 2014ല്‍ മുന്നിലെത്തിയത്. ബാംഗ്ലൂര്‍ ഡേയ്‍സ് നേടിയത് 45 കോടി രൂപയായിരുന്നു.
2015ല്‍ നിവിൻ പോളിയായിരുന്നു മുന്നില്‍. സര്‍പ്രൈസ് ഹിറ്റായ പ്രേമം 60 കോടി കളക്ഷനാണ് നേടിയത്. പുലിമുരുകനിലൂടെ മലയാളം 100 കോടി ക്ലബില്‍ ആദ്യമായി എത്തിയ 2016ല്‍ മോഹൻലാലാണ് മുന്നില്‍. പുലിമുരുകൻ നേടിയത് 152 കോടിയായിരുന്നു. ദിലീപായിരുന്നു 2017ല്‍ മുന്നില്‍. രാമലീല നേടിയത് 50 കോടി. നിവിൻ പോളി നായകനായി വേഷമിട്ട ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ മോഹൻലാല്‍ എക്സ്റ്റൻഡഡ് കാമിയോയും എത്തിയപ്പോള്‍ 72 കോടി നേടി ആ വര്‍ഷം ഒന്നാമത് എത്തി.
2019ല്‍ വീണ്ടും മോഹൻലാലിന്റെ 100 കോടി ക്ലബ്. മോഹൻലാലിന്റെ ലൂസിഫര്‍ 127 കോടി കളക്ഷൻ നേടിയാണ് ഒന്നാമത് എത്തിയത്. അഞ്ചാം പാതിരയായിരുന്നു 2022ല്‍ ഒന്നാമത്. അഞ്ചാം പാതിര 50 കോടി കളക്ഷൻ നേടിയപ്പോള്‍ പ്രധാന വേഷത്തില്‍ കുഞ്ചാക്കോ ബോബനായിരുന്നു. ദുല്‍ഖറിന്റെ കുറുപ്പ് 2021ല്‍ 81 കോടി നേടി ഒന്നാമത് എത്തി. 2023ല്‍ 2018, 200 കോടിയുടെ കളക്ഷനുമായി ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നു.
2023ല്‍ ടൊവിനോയുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രമായി എത്തിയ 2018 ആകെ 171 കോടി നേടി ഒന്നാമതുണ്ട്. 2024ല്‍ മഞ്ഞുമ്മല്‍ ബോയ്‍സ് 241 കോടിയോടെ ഒന്നാമതുണ്ട്. 2025ല്‍ നിലവിലെ കണക്കനുസരിച്ച് മോഹൻലാല്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. മോഹൻലാല്‍ നായകനായ എമ്പുരാൻ 250 കോടിയിലധികം നേടി ഇൻഡസ്‍ട്രി ഹിറ്റായിരിക്കുകയാണ്.
വര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ കൂടുതല്‍ ചിത്രങ്ങള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒന്നാമത് എത്തിയത് മോഹൻലാലിന്റേതാണ്. മോഹൻലാല്‍ ഒന്നാമത് എത്തിയത് 2000,2001,2003, 2013, 2016,2019, 2025 വര്‍ഷങ്ങളിലാണ്. (കായംകുളം കൊച്ചുണ്ണി 2018ല്‍ മുന്നിലാണെങ്കിലും ചിത്രത്തിലെ നായകൻ നിവിൻ പോളിയാണ്. ട്വിന്റി ട്വന്റി മള്‍ട്ടി സ്റ്റാര്‍ ചിത്രം എന്ന നിലയില്‍ മോഹൻലാലിന്റേത് മാത്രമായി പരിഗണിച്ചില്ല. മോഹൻലാലിനൊപ്പം സുരേഷ് ഗോപിയും ദിലീപുമുള്ള ചിത്രമായതിനാല്‍ ക്രിസ്റ്റ്യൻ ബ്രദേഴ്‍സും കണക്കിലെടുത്തിട്ടില്ല). മമ്മൂട്ടി 2004, 2005, 2007, 2009, 2010, 2022 വര്‍ഷങ്ങളില്‍ ഒന്നാമത് എത്തിയത് (ട്വന്റി 20 പരിഗണിച്ചിട്ടില്ല). മമ്മൂട്ടി ആറും മോഹൻലാല്‍ ഏഴും വര്‍ഷങ്ങളില്‍ ഒന്നാമത് എത്തിയിരിക്കുന്നു.