
ഇടുക്കി: ആനച്ചാൽ സ്വദേശിയായ വിദ്യാർത്ഥിയെ ലാത്വിയയിലെ തടാകത്തിൽ വീണ് കാണാതായി. ആനച്ചാൽ അറക്കൽ ഷിന്റോ -റീന ദമ്പതികളുടെ മകൻ ആൽബിൻ ഷിന്റോയെയാണ് കാണാതായത്. ലാത്വിയുടെ തലസ്ഥാനമായ റിഗയിലെ തടാകത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിപ്പോവുകയായിരുന്നു.
പതിനെട്ടാം തീയതി നാലുമണിയോടെയാണ് ആൽബിനെ കാണാതാകുന്നത്. സുഹൃത്തുക്കൾ പിടിച്ചുയർത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. പിന്നാലെ സുഹൃത്തുക്കൾ വിവരം കോളേജ് അധികൃതരെ അറിയിച്ചു. തുടർന്ന് രക്ഷാപ്രവർത്തകർത്തകർ പരിശോധന നടത്തിയെങ്കിലും ആൽബിനെ കണ്ടെത്താനായില്ല. ആൽബിനായുളള തിരച്ചിൽ നടന്ന് കൊണ്ടിരിക്കുകയാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.
റിഗയിലെ നോവികൊണ്ടാസ് മാറീടൈം കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ് ആൽബിൻ. തടാകത്തിന്റെ ഭാഗമായ ടണലിൽ ആഴം കൂടുതലായതിനാൽ ആഴത്തിലേക്ക് ഇറങ്ങി പരിശോധന നടത്താൻ രക്ഷാപ്രവർത്തകർക്ക് കഴിയുന്നില്ല. അതിനാൽ തന്നെ മറ്റ് സ്ഥലങ്ങളിലുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കായിക താരമായിരുന്ന ആൽബിൻ എട്ടു മാസങ്ങൾക്ക് മുൻപാണ് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയത്. ആൽബിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനും കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഇടുക്കി എം പി അഡ്വ . ഡീൻ കുര്യാക്കോസ് കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.