
കോട്ടയം: ഉത്പാദനത്തിന് ആനുപാതികമായി ആവശ്യക്കാരില്ല, ചെലവിന് ആനുപാതികമായി വിലയുമില്ല. മത്സ്യക്കൃഷിയില്‍ നിന്നു പിന്മാറി കര്‍ഷകര്‍.
അക്വാഫോണിക്സ്, പടുതാക്കുളം ഉള്‍പ്പെടെയുള്ളവയില്‍ കൃഷി തുടര്‍ന്നവരാണ് പിന്മാറുന്നതില് ഏറെയും.കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവരും പ്രവാസികളുമെല്ലാം കൂട്ടത്തോടെ മത്സ്യക്കൃഷിയിലേക്കു തിരിഞ്ഞിരുന്നു.
ഇവരില്‍ ഏറിയ പങ്കും പിറ്റേ വര്‍ഷം തന്നെ കൃഷി ഉപേക്ഷിച്ചിരുന്നു. അവശേഷിച്ചവരില്‍ ഭൂരിഭാഗവും പിന്മാറാനുള്ള നീക്കത്തിലാണ്. ജനകീയ മത്സ്യകൃഷി, സുഭിക്ഷ കേരളം, പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതികള്‍ ഇത്തരം കൃഷിരീതികള്‍ വ്യാപിക്കാന്‍ കാരണമായിരുന്നു.
എളുപ്പത്തില്‍ ലാഭമെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വന്ന പ്രചാരണവും കടമെടുത്തു പോലും കൃഷി ആരംഭിക്കാന്‍ കാരണമായി. ഇതോടെ ഉത്പാദനവും കൂടി.എന്നാല്‍ മത്സ്യം വാങ്ങിക്കാന്‍ ആളില്ലാത്തതും ചെലവിനേക്കാള്‍ കുറഞ്ഞവിലയ്ക്കു വില്ക്കേണ്ടിവരുന്നതുമാണു കര്‍ഷകരെ തളര്‍ത്തിയത്.
ആന്ധ്ര, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ശുദ്ധജല മത്സ്യം കുറഞ്ഞ വിലയ്ക്ക് കൂടുതലായി എത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുമീനു കിലോയ്ക്ക് 250 രൂപയോളം ചെലവാകുമ്ബോള്‍ അന്യസംസ്ഥാന മീനുകള്‍ 150 രൂപ മുതല്‍ വിപണിയില്‍ കിട്ടും. ഇതോടെ കര്‍ഷകരും ഇതേ വിലയ്ക്കു വില്‍ക്കേണ്ട ഗതികേടായി.
കടല്‍ മത്സ്യത്തോടുള്ള താത്പര്യം ശുദ്ധജല മത്സ്യത്തോടില്ലാത്തതും തിരിച്ചടിയായി. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നവരും മറ്റുമാണ് ഇപ്പോഴും മത്സ്യക്കൃഷി തുടരുന്നവരില്‍ ഏറെയും.
ഗൗരാമി, വാള, കാരി, രോഹു, കട്ല, ഹൈബ്രീഡ് ഗിഫ്റ്റ് തിലാപിയ തുടങ്ങിയ ഇനങ്ങളാണ് കൂടുതലായും വളര്‍ത്തുന്നത്. പൂര്‍ണ വളര്‍ച്ചയെത്താന്‍ ആറുമാസം മൂന്നു വര്‍ഷം വരെ വേണ്ടി വരുന്ന ഇനങ്ങളുണ്ട്. ഇത്രയും കാലം തീറ്റ വാങ്ങി നല്കി മീന്‍ വളര്‍ത്തുന്നത് നഷ്ടമാണെന്നു കര്‍ഷകര്‍ പറയുന്നു. അല്ലെങ്കില്‍ വിലയില്‍ വര്‍ധനയുണ്ടാകണം.
തീറ്റയുടെ വില വര്‍ധനയും കര്‍ഷകരെ നിരാശരാക്കുന്നു.കുഞ്ഞുങ്ങള്‍ക്ക് പോഷകം കൂടുതലുള്ള പൊടിതീറ്റ ചെറിയ അളവില്‍ കൊടുക്കണം. വളര്‍ച്ചയെത്തിയവയ്ക്ക് പോഷകം കുറഞ്ഞ പെല്ലറ്റ് തീറ്റയാണ് നല്‍കുക. പൊടിത്തീറ്റയ്ക്ക് കിലോയ്ക്ക് 140 -150 രൂപയും പെല്ലറ്റിനു 70 -80 രൂപയുമാണു വില. ഓരോ മാസവും തീറ്റ വിലയില്‍ വര്‍ധനയുണ്ടാകുന്നതായി കര്‍ഷകര്‍ പറയുന്നു.
സ്വഭാവിക കുളങ്ങളില്‍ വളര്‍ത്തുന്നവര്‍ക്ക് ഇറച്ചി മാലിന്യം ഉള്‍പ്പെടെ നല്കാന് കഴിയുമെന്നതിനാല്‍ ചെലവു കുറയും. എന്നാല്‍, അക്വാഫോണിക്സ് രീതി പിന്തുടരുന്നവര്‍ക്ക് ഇതു സാധ്യമല്ല. ഇതോടെ ചെലവേറും. ഇതിനൊപ്പം, വളര്ച്ചയെത്തുമ്ബോള് വിപണി ലഭ്യമാകില്ലെന്ന തിരിച്ചടിയും.