മാലിന്യം ഒരു വരുമാന മാർഗമാകുന്നു:വീടുകളിലും സ്ഥാപനങ്ങളിലും നിറയുന്ന ഇ- മാലിന്യം വില നല്‍കി ശേഖരിക്കാനൊരുങ്ങി ഹരിതകർമ്മ സേന

Spread the love

പാലക്കാട്: വീടുകളിലും സ്ഥാപനങ്ങളിലും നിറയുന്ന ഇ- മാലിന്യം വില നല്‍കി ശേഖരിക്കാനൊരുങ്ങി ഹരിതകർമ്മ സേന. ജില്ലയില്‍ ആദ്യഘട്ടത്തില്‍ പൈലറ്റ് പദ്ധതിയായി ഏഴ് നഗരസഭകളിലാണ് ഇതു നടപ്പാക്കുക.

ക്ലീൻ കേരള കമ്പനിയുടെ ആഭിമുഖ്യത്തിലാണ് പ്രത്യേക പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഇ-മാലിന്യം ശേഖരിക്കുന്നതിനായി ഇന്നുമുതല്‍ പ്രത്യേക കാമ്പയിൻ ആരംഭിക്കും. ശുചിത്വ മിഷൻ, നവകേരള മിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ പിന്തുണയോടെയും അതാത് നഗരസഭകളുടെ നേതൃത്വത്തിലുമാണ് കാമ്പയിൻ.

മാലിന്യത്തിന്റെ അളവനുസരിച്ച്‌ പണം നല്‍കും. ആദ്യഘട്ടത്തില്‍ കോർപ്പറേഷൻ, നഗരസഭ പരിധിയിലുള്ള വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായിരിക്കും മാലിന്യം എടുക്കുക. രണ്ടാംഘട്ടത്തില്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. പുനഃചംക്രമണത്തിന് യോഗ്യമായ മാലിന്യത്തിനാണ് പണം ലഭിക്കുക. ശേഖരിക്കുന്ന മാലിന്യം ഹരിതകർമ്മസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറും. കമ്പനി സേനാംഗങ്ങള്‍ക്കുള്ള പണം നല്‍കും. യഞ്ജത്തിന് കുടുംബശ്രീയുടെ പരിപൂർണ സഹകരണവും ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഖരിക്കേണ്ട മാലിന്യങ്ങള്‍, പുനഃചംക്രമണ സാദ്ധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങള്‍, ഇ – മാലിന്യത്തിന്റെ വില, ഭവിഷ്യത്തുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ ഹരിതകർമ്മ സേനാംഗങ്ങള്‍ക്ക് ക്ലീൻ കേരള കമ്പനി പരിശീലനവും നല്‍കും. നിലവില്‍ അജൈവ പാഴ് വസ്തു ശേഖരണ കലണ്ടർ പ്രകാരം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ഹരിതകർമ്മ സേന മുഖേന വർഷത്തില്‍ രണ്ട് തവണ ഇമാലിന്യം ശേഖരിക്കുന്നതിന് ക്രമീകരണമുണ്ട്.

എന്നാല്‍ ഇമാലിന്യം കൃത്യമായി ഹരിതകർമ്മസേനക്ക് കൈമാറാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനായാണ് അവക്ക് വില നല്‍കാൻ സർക്കാർ തീരുമാനിച്ചത്.
ഇത്തരത്തില്‍ ശേഖരിക്കുന്ന മാലിന്യം എം.സി.എഫ്, കണ്ടെയ്നർ എം.സി.എഫ് എന്നിവിടങ്ങളില്‍ സൂക്ഷിക്കും. ഇവിടെ നിന്നും നിശ്ചിത ദിവസം ക്ലീൻ കേരള കമ്പനിയിലേക്ക് എത്തിക്കും.

ജില്ലയില്‍ ഈ വർഷം ജനുവരി മുതല്‍ ജൂണ്‍ വരെ 3535 ടണ്‍ അജൈവ മാലിന്യമാണ് ക്ലീൻ കേരള കമ്പനി നീക്കം ചെയ്തത്. ഇ-മാലിന്യ ശേഖരണ ദിവസവും സമയവും മുൻകൂട്ടി അറിയിക്കും. ഇ-മാലിന്യത്തിന്റെ വില കൃത്യമായി നിശ്ചയിച്ച്‌ പണവും രസീതും ഗുണഭോക്താക്കള്‍ക്ക് നല്‍കും. അയല്‍ക്കൂട്ടം വഴി കാമ്പയിൻ പ്രചാരണം നടത്തേണ്ടത് കുടുംബശ്രീയാണ്.