
സ്വന്തം ലേഖകൻ
കോട്ടയം: വിയർപ്പിന്റെ അസുഖമുള്ള മലയാളി പണിയെടുക്കാതെ തണലിലിരുന്ന് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്നു. 30 ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ നിന്നും ദിവസവും നാടുകടത്തുന്നത് ഇരുനൂറ് കോടി രൂപയ്ക്കു മുകളിലാണ്. ശരാശരി 500 രൂപയെങ്കിലും ഒരാൾ പണിയെടുത്തുണ്ടാക്കുന്നുണ്ട്. കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്നതാണ് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേയ്ക്ക് കൊണ്ടു പോകുന്ന കോടികൾ.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികൾ 17 ലക്ഷമാണ്. എന്നാൽ, സർക്കാരന്റെ പട്ടികയിൽപ്പെടാതെ ലക്ഷക്കണക്കിന് തൊഴിലാളികൾ വിവിധ മേഖലകളിൽ പണിയെടുക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ മുപ്പത് ലക്ഷത്തോളം തൊഴിലാളികളെങ്കിലും കേരളത്തിൽ പണിയെടുക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അഞ്ഞൂറു മുതൽ ആയിരം രൂപ വരെയാണ് ഇവർക്ക് കൂലിയായി ലഭിക്കുന്നത്. ഇതിൽ അൻപത് രൂപയിൽ താഴെ മാത്രമാണ് ഇവരിൽ പലരും പല ആവശ്യങ്ങൾക്കായി ചിലവഴിക്കുന്നത്. ഭക്ഷണം സ്വയം പാചകം ചെയ്യുകയും, പരമാവധി വസ്ത്രങ്ങൾ കുറച്ച് ഉപയോഗിക്കുകയും, തെരുവുകളിൽ നിന്നു വസ്ത്രങ്ങൾ വാങ്ങുകയുമാണ് ഇവർ ചെയ്യുന്നത്. ഇത്തരത്തിൽ ഇവർ ചെയ്യുന്നതോടെ സംസ്ഥാനത്തിന് ലഭിക്കേണ്ട തുകയിലാണ് വൻ കുറവുണ്ടാകുന്നത്.
എല്ലാ ശനിയാഴ്ച വൈകുന്നേരങ്ങളിലും സംസ്ഥാനത്ത ഒട്ടുമില്ല ക്യാഷ് ഡെപ്പോസിറ്റ് മെഷ്യനുകൾക്ക് മുന്നിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ നീണ്ട ക്യൂ കാണാം. ആഴ്ചയിൽ ഒരാൾക്ക് 3000 മുതൽ 6000 രൂപ വരെയാണ് കൂലിയായി ലഭിക്കന്നത്. ഇതിൽ പരമാവധി തുക ഇവർ നാട്ടിലേയ്ക്ക് അയക്കുകയാണ് ചെയ്യുന്നത്. ഒരു വർഷം കേരളത്തിൽ ജോലി ചെയ്ത തുക ഉപയോഗിച്ച് നാട്ടിൽ രണ്ടു ലക്ഷം രൂപ വരുന്ന നാല് ഏക്കർ സ്ഥലം വാങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളും ഉണ്ട്.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്ന മദ്യവ്യവസായത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ കാര്യമായ സംഭാവന നൽകാറില്ല. പിന്നെയും ഇവർ ഉപയോഗിക്കുന്നത് ഹാൻസും പാൻപരാഗും അടക്കമുള്ള പുകയില ഉത്പന്നങ്ങളാണ്. എന്നാൽ, കേരളത്തിൽ ഇത് നിരോധിച്ചിരിക്കുന്നതിനാൽ ഇതിന്റെ നികുതിയും സംസ്ഥാനത്തിന് ലഭിക്കില്ല. ഇതര സംസ്ഥാന തൊഴിലാളികളിൽ ഏറെയും പണിയെടുക്കുന്നത് കെട്ടിട നിർമ്മാണം, ഹോട്ടൽ, വ്യവസായ മേഖലകളിലാണ്. ഈ മേഖലകളിൽ മലയാളികൾ കൃത്യമായി പണിയെടുത്തിരുന്നെങ്കിൽ ഈ പണം കേരളത്തിലെ മാർക്കറ്റിൽ തന്നെ നില നിന്നേനെ. എന്നാൽ, മലയാളികൾക്ക് വിയർപ്പിന്റെ അസുഖമുള്ളതിനാൽ കേരളത്തിൽ നിന്നും പണം വൻതോതിൽ പുറത്തേയ്ക്ക് ഒഴുകുകയാണ്. ഇത് കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ തന്നെ തകർത്തുകളയുന്നതാണ്. എന്നാൽ, ഇത് പക്ഷേ മലയാളികൾ മനസിലാക്കുന്നതേ ഇല്ല.