
മംഗളൂരു: ഓൺലൈൻ ടാക്‌സി ഡ്രൈവറെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ നടന്‍ ജയകൃഷ്ണന്‍ മാപ്പപേക്ഷിക്കുന്നതെന്ന പേരില്‍ വീഡിയോ പ്രചരിക്കുന്നു.
പോലീസ് സ്‌റ്റേഷന് പുറത്ത് പരാതിക്കാരനോട് നടന്‍ സംസാരിക്കുന്നതിന്റെ പുറത്തുവന്നത്. പരാതി നല്‍കിയതിന് പിന്നാലെ ടാക്‌സി ഡ്രൈവറോട് മാപ്പപേക്ഷിക്കുയായിരുന്നുവെന്നാണ് വിവരം.
പുറത്തുവന്ന വീഡിയോയിലെ സംഭാഷണങ്ങള്‍ പൂര്‍ണമായും വ്യക്തമല്ല. ‘ഞാന്‍ പറഞ്ഞിട്ടില്ല, വോയ്സ് ഞാന്‍ കേട്ടു, അത് എന്റേതല്ല’, എന്നിങ്ങനെ നടന്‍ പറയുന്നതായി വീഡിയോയില്‍നിന്ന് മനസിലാക്കാം.
ജയകൃഷ്ണന് പുറമേ സന്തോഷ് എബ്രഹാം വിമല്‍ എന്നിവര്‍ക്കെതിരേയാണ് മംഗളൂരു ഉര്‍വ പോലീസ് കേസെടുത്തത്. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ അഹമ്മദ് ഷെഫീഖാണ് പരാതിക്കാരന്‍.
ഒക്ടോബര്‍ ഒമ്പതിനാണ് സംഭവം നടന്നത്. ജയകൃഷ്ണന്‍, സന്തോഷ് എബ്രഹാം, വിമല്‍ എന്നിവര്‍ ബെജായ്ക്ക് സമീപമുള്ള ഒരു ഹോംസ്റ്റേയില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനായി ടാക്‌സി ബുക്ക് ചെയ്തു.
വാഹനം ബുക്ക് ചെയ്തപ്പോള്‍ വിലാസം മംഗളൂരു ബെജൈ ന്യൂ റോഡ് എന്നാണ് നല്‍കിയത്. ടാക്‌സി ഡ്രൈവര്‍ പിക്കപ്പ് ലൊക്കേഷന്‍ സ്ഥിരീകരിക്കാന്‍ ആപ്പ് വഴി അവരെ ബന്ധപ്പെട്ടു. സംസാരത്തിനിടെ ജയകൃഷ്ണന്‍ മോശമായി പെരുമാറി എന്നാണ് അഹമ്മദ് ഷെഫീഖിന്റെ പരാതിയിലുള്ളത്.