
തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളത്തെ ഭരണഭാഷയായി ശക്തിപ്പെടുത്തുന്ന മലയാള ഭാഷ ബിൽ 2025-ന് ഗവർണർ രാജേന്ദ്ര ആർലേക്കർ അംഗീകാരം നൽകി. ഗവർണറുടെ ഒപ്പോടെ നിയമം ഉടൻ പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് മലയാളത്തെ ഔദ്യോഗികവും സാർവത്രികവുമായ ഭാഷയായി ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം.
ബില്ലിൽ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ മലയാളം നിർബന്ധമാക്കുക, സർവകലാശാലാ പാഠ്യക്രമങ്ങളിൽ മലയാളം ഒരു പേപ്പറായി ഉൾപ്പെടുത്തുക, സർക്കാർ ഉത്തരവുകളും കോടതിഭാഷയും മലയാളത്തിലാക്കുക, പി.എസ്.സി. പരീക്ഷകൾ മലയാളത്തിലാക്കുക തുടങ്ങിയ നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മലയാളം പഠനഭാഷയായ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോഴ്സുകളിൽ സംവരണവും നൽകും. അർധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലും ഈ വ്യവസ്ഥകൾ നടപ്പിലാക്കും.
ബില്ലിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ ചിലർ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ബില്ലാണിതെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. വിവിധ പ്രതികരണങ്ങൾക്കിടയിലൂടെയാണ് ബില്ലിന് ഗവർണറുടെ അന്തിമ അംഗീകാരം ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


