
കൊച്ചി: മലയാള സിനിമ താര സംഘടനയായ അമ്മയുടെ 31ാമത് ജനറൽബോഡി യോഗം ഇന്ന് കൊച്ചിയിൽ. കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന യോഗത്തിൽ അമ്മയുടെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും.
വോട്ടെടുപ്പ് ഒഴിവാക്കി നിലവിൽ അഡ്ഹോക്ക് കമ്മറ്റിയായി പ്രവൃത്തിക്കുന്ന ടീം തന്നെ തുടരാനാണ് സാധ്യത. പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തന്നെ തുടരും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിൻ സെക്രട്ടറി ബാബുരാജിനെ നിയമിക്കുന്നതിൽ ഇന്ന് ജനറൽ ബോഡി യോഗത്തിൽ ചർച്ച നടക്കും.
ഉണ്ണി മുകുന്ദന്റെ ഒഴിവിൽ ട്രഷറർ സ്ഥാനത്തേക്കും പുതിയ താരം വരും. സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ എടുക്കേണ്ട തീരുമാനങ്ങളും ഇന്ന് ജനറൽ ബോഡിയിൽ ചർച്ച ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുണ്ടായ വിവാദങ്ങളെ തുടർന്ന്, മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന ഭരണസമിതി ഒന്നടങ്കം രാജിവച്ചിരുന്നു. പത്തുമാസമായി അഡ്ഹോക് കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ജൂണിൽ ചേർന്ന ജനറൽബോഡിയിൽ ഇടവേള ബാബുവിന് പകരക്കാരനായാണ് സിദ്ദിഖ് ജനറൽ സെക്രട്ടറിയായത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരെ മത്സരത്തിൽ തോൽപ്പിച്ചാണ് സിദ്ദിഖ് സ്ഥാനമേറ്റത്. എന്നാൽ, രണ്ടുമാസത്തിനുശേഷം ഹേമ കമ്മിറ്റി വിവാദങ്ങളുടെ ഭാഗമായി സിദ്ദിഖിനെതിരെ നടി ലൈംഗികപീഡനം ആരോപിച്ചതോടെയായിരുന്നു രാജി. പിന്നാലെ മോഹൻലാലും 16 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും രാജിവച്ചെങ്കിലും ഇവർ അഡ്ഹോക് കമ്മിറ്റിയായി തുടർന്നു.
രണ്ടുമാസത്തിനുള്ളിൽ ജനറൽബോഡി വിളിച്ച് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുമെന്നാണ് പിന്നീട് പറഞ്ഞതെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായി കൂടുതൽ വെളിപ്പെടുത്തലുകൾ വന്നത് വിവാദമായി. വനിതാ അംഗങ്ങളും ജഗദീഷ് ഉൾപ്പെടെ ഒരുവിഭാഗവും താരങ്ങൾക്കെതിരെ രംഗത്തുവന്നതും അമ്മയെ സമ്മർദത്തിലാക്കി.