
കോട്ടയം: നാശത്തിന്റെ വക്കിലായിരുന്ന കോട്ടയത്തെ ജലാശയങ്ങളെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നേതൃത്വം നൽകിയ അഡ്വ.കെ. അനിൽ കുമാറിന് ഇന്നലെ സന്തോഷത്തിന്റെ ദ ദിനമായിരുന്നു. താൻ തെളിച്ച പുഴയിലൂടെ സഞ്ചരിച്ച് വോട്ട് തേടാൻ കഴിഞ്ഞതിലുള്ള സന്തോഷം അദ്ദേഹം പങ്കുവച്ചു.
“വെള്ളപ്പൊക്കമില്ലാത്ത കോട്ടയം, ജലവഴികൾ തെളിക്കുന്ന കോട്ടയം’ എന്ന സന്ദേശം ഉയർത്തിയായിരുന്നു എൽഡിഎഫ് സ്ഥാനാർഥിയുടെ ചൊവ്വാഴ്ചത്തെ ബോട്ട് പര്യടനം. രാവിലെ കോടിമത ജെട്ടിയിൽനിന്നായിരുന്നു തുടക്കം. നാടങ്കേരി ചിറ, പറയന്തറ ജെട്ടി, പണിക്കര്‍ ജെട്ടി, പാറോച്ചാൽ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കാഞ്ഞിരം ജെട്ടിയിൽ സമാപിച്ചു.
കെ അനിൽകുമാർ നേതൃത്വം നൽകുന്ന മീനച്ചിലാർ– മീനന്തറയാർ–കൊടൂരാർ പുനർ സംയോജന പദ്ധതിയിലൂടെ 1,650 കിലോമീറ്റാണ് തെളിച്ചെടുത്തത്. അയ്യായിരം ഏക്കർ തരിശുനിലം കൃഷിയോഗ്യമാക്കി. മലരിക്കൽ ആമ്പൽ വസന്തത്തിന് ഉപയോഗിക്കുന്ന വള്ളങ്ങൾ മീനച്ചിലാറ്റിലും കൊടൂരാറ്റിലും ജലയാത്രക്കുപയോഗിക്കുവാനും ജലഗതാഗത റൂട്ട് വികസിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ജലവഴികൾ വികസിപ്പിക്കാനുള്ള സന്ദേശം ഉയർത്തിയാണ് പ്രചാരണം ബോട്ടിലാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പര്യടനം സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സഖറിയ ഉദ്ഘാടനംചെയ്തു. എബി കുന്നേപ്പറന്പിൽ അധ്യക്ഷനായി. എൽഡിഎഫ് മണ്ഡലം സെക്രട്ടറി എം കെ പ്രഭാകരൻ, നേതാക്കളായ ബി ശശികുമാർ, ഫ്രാൻസിസ് തോമസ്, പോൾസൺ പീറ്റർ, രാജീവ് നെല്ലിക്കുന്നേൽ, ഷീജ അനിൽ, സി എൻ സത്യനേശൻ, പി ജെ വർഗീസ്, ടി എം രാജൻ, ജിതേഷ് ജെ ബാബു, ജിഷ ജോഷി, സുനിൽ എബ്രഹാം എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.



